ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് പിഎസ്‍സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തില്ല, പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി കത്ത് നൽകും

insight kerala

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്‌തിയുമായി പിഎസ്‍സി അംഗങ്ങൾ. ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‍സി അംഗങ്ങളുടെ തീരുമാനം. പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്‍സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകും. നോട്ടീസിൽ നിയമോപദേശം തേടാനും തീരുമാനം. എന്നാൽ, ചോദ്യചെയ്യൽ എവിടെ വേണമെന്ന് തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങൾ അറിയിക്കുന്നത്. ഭരണഘടന സ്ഥാപനമെന്ന നിലയിൽ പിഎസ്‍സി അംഗങ്ങൾക്ക് ക്രിമിനൽ ചട്ടത്തിൽ പ്രത്യേക പരിരക്ഷയിലെന്നും നിയമവൃത്തങ്ങൾ അറിയിക്കുന്നു.

15 മുതൽ പിഎസ്‍സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ് പി സഖറിയയയാണ് നോട്ടീസ് നൽകിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം.

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ രണ്ട് പിഎസ്‍സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാ‍ഞ്ചിന്‍റെ കണ്ടെത്തല്‍. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണൽ സെക്രട്ടറി ആർ ഹരി എന്നിവർക്കാണ് വീഴച സംഭവിച്ചത്. സതീഷ് സർവ്വീസിൽ നിന്നും ഒന്നര വ‌ർഷം മുമ്പ് വിരമിച്ചു. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകി. ആരെയെങ്കിലും സഹായിക്കാനായി ക്രിമിനൽ ഗൂഢാലോചനയിൽ ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ്. ഉദ്യോഗസ്ഥർക്ക് ഉണ്ടായത് പിഴവാണോ ആസൂത്രണ ഗൂഢാലോചന നടന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പിഎസ്‍സി തട്ടിപ്പ് കേസിൽ ആദ്യമായാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി. കേസിൽ ആരെയും ഇതുവരെ പ്രതി ചേർത്തിട്ടില്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article