രമ്യാ ഹരിദാസിനെതിരെ പടയൊരുക്കം; കടുത്ത അതൃപ്തിയിൽ കോൺഗ്രസ് നേതൃത്വം; ‘പാളയം പ്രദീപിനെ ചിറയിൻകീഴിൽ കാലുകുത്തിക്കില്ല’

insight kerala

തിരുവനന്തപുരം: ചിറയിൻകീഴിൽ അടുത്തിടെയുണ്ടായ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ തന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള രമ്യാ ഹരിദാസ് എംഎൽഎയുടെ നീക്കത്തിനെതിരെ കോൺഗ്രസിൽ കടുത്ത അതൃപ്തി പുകയുന്നു. ചിറയിൻകീഴിലെ സംഭവത്തിൽ കെപിസിസി അന്വേഷണം പുരോഗമിക്കവെയാണ് എംഎൽഎയുടെ ഈ പുതിയ നീക്കം. ഇത് പാർട്ടിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ചിറയിൻകീഴ് മണ്ഡലത്തിലും തിരുവനന്തപുരം ജില്ലയിലെ പാർട്ടി തലത്തിലും പാളയം പ്രദീപിനെതിരെ നിലവിൽ വലിയ എതിർപ്പാണ് നിലനിൽക്കുന്നത്. പാർട്ടി തലത്തിലുള്ള നടപടി നേരിടുന്ന ഒരു ഘട്ടത്തിൽ, പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫാക്കാൻ ശ്രമിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ പക്ഷം. എം.എം ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാളയം പ്രദീപിനെയും പ്രാദേശിക നേതാവായ സജാദിനെയും കെപിസിസി സസ്പെൻഡ് ചെയ്തത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ കെപിസിസി നേതൃത്വം തന്നെ നേരിട്ട് ഇടപെട്ട് അടിയന്തരമായി നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾ.

പാർട്ടിയെ പോലും അറിയിക്കാതെയാണ് പാളയം പ്രദീപിനെ സ്റ്റാഫിൽ ഉൾപ്പെടുത്താൻ രമ്യ ഹരിദാസ് ശ്രമിച്ചതെന്നതും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എംഎൽഎയുടെ തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. പാളയം പ്രദീപിനെ ചിറയിൻകീഴ് മണ്ഡലത്തിൽ കാലുകുത്തിക്കില്ലെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് എസ്.സജാദ് വ്യക്തമാക്കി. മണ്ഡലത്തിലെ സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ച്, പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള തീരുമാനത്തിൽ നിന്ന് എംഎൽഎ അടിയന്തരമായി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article