അവര്‍ ഈ രഹസ്യം പുറത്തുവിട്ടിരുന്നെങ്കില്‍, പാക്കിസ്ഥാന്‍ ഉണ്ടാവുമായിരുന്നില്ല! ജിന്നയുടെ അസുഖവിവരം രഹസ്യമായി സൂക്ഷിച്ച ഡോക്ടര്‍മാര്‍ക്ക് പരമോന്നത സിവിലിയന്‍ ബഹുമതി; പാക്കിസ്ഥാനില്‍നിന്ന് വീണ്ടും വിചിത്ര വാര്‍ത്തകള്‍

insight kerala

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

കെ വി നിരഞ്ജന്‍

മുഹമ്മദ് അലി ജിന്നയുടെ മാരകമായ രോഗവിവരം രഹസ്യമായി സൂക്ഷിച്ചതിന് മുംബൈയില്‍ നിന്നുള്ള രണ്ട് പാഴ്‌സി ഡോക്ടര്‍മാര്‍ക്ക് പാക്കിസഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘നിഷാന്‍-ഇ-ഇംതിയാസ്’ നല്‍കുന്നു. മുംബൈയില്‍ ജീവിച്ചിരുന്ന ഫിസിഷ്യനായ ഡോ. ജല്‍ രത്തന്‍ജി പട്ടേല്‍, റേഡിയോളജിസ്റ്റായ ഡോ. ജല്‍ ദയ്‌ഭോ-കൂ എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതിയായി പുരസ്‌ക്കാരം നല്‍കുന്നത്. ഇന്ത്യ-പാക് വിഭജനത്തിന് ഒരു വര്‍ഷം മുമ്പ് 1946-ല്‍ ഈ രണ്ട് ഡോക്ടര്‍മാരും ജിന്നയുടെ എക്‌സ്-റേ പരിശോധിക്കുകയും ഗുരുതരമായ ക്ഷയരോഗം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ജിന്ന ഇനി ഒന്നോ രണ്ടോ വര്‍ഷം മാത്രമേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായി. എന്നാല്‍ തങ്ങളുടെ പ്രൊഫഷണല്‍ ധാര്‍മ്മികതയുടെ ഭാഗമായി ഡോക്ടര്‍മാര്‍ ഈ രോഗവിവരം പൂര്‍ണ്ണമായും രഹസ്യമാക്കി വെച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അന്നത്തെ കാലത്ത് ക്ഷയരോഗം വളരെ മാരകമായിരുന്നു. ജിന്നയ്ക്ക് ഇത്രയും വലിയ രോഗമുണ്ടെന്ന വിവരം പുറത്തറിഞ്ഞിരുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായയെ ബാധിക്കുമായിരുന്നു. വിഭജന കാലത്തെ അവസാന വൈസ്രോയി ആയിരുന്ന ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ പിന്നീട് പ്രസ്താവിച്ചത്, ജിന്നയ്ക്ക് ഇത്രയും ഗുരുതരമായ രോഗമുണ്ടെന്ന് തനിക്ക് അറിയാമായിരുന്നെങ്കില്‍ ഇന്ത്യാ വിഭജനം താന്‍ വൈകിപ്പിക്കുമായിരുന്നു എന്നാണ്.വിഭജനം വൈകിയിരുന്നെങ്കില്‍ ജിന്ന മരണപ്പെടുകയും പാക്കിസ്ഥാന്‍ എന്ന രാജ്യം രൂപീകരിക്കപ്പെടാന്‍ സാധിക്കാതെ വരികയോ ചെയ്യുമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു.

പാക്കിസ്ഥാന്റെ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനും കേന്ദ്ര ആസൂത്രണ മന്ത്രിയുമായ അഹ്‌സന്‍ ഇഖ്ബാലാണ് ഈ പ്രഖ്യാപനം നടത്തിയത്. അറിയാതെയാണെങ്കിലും പാക്കിസ്ഥാന്റെ രൂപീകരണത്തിന് വഴിയൊരുക്കിയ സാഹചര്യങ്ങള്‍ക്ക് കാരണക്കാരായതിനാണ് ഈ ഡോക്ടര്‍മാരെ ആദരിക്കുന്നത്. 2027 മാര്‍ച്ചില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് മരണാനന്തരമായി ഈ അവാര്‍ഡ് ഔദ്യോഗികമായി സമ്മാനിക്കും. ഇതിനുമുമ്പ് ഇന്ത്യന്‍ സിനിമാ താരം ദിലീപ് കുമാറിനും പാക്കിസ്ഥാന്റെ ഈ പരമോന്നത ബഹുമതി ലഭിച്ചിട്ടുണ്ട്.

ഡോക്ടര്‍മാര്‍ക്ക് വേണ്ടി ആരാണ് അവാര്‍ഡ് സ്വീകരിക്കുക എന്ന വിവരം പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അവാര്‍ഡ് പ്രഖ്യാപിച്ച പാക് മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ഈ ഡോക്ടര്‍മാരുടെ അടുത്ത തലമുറയില്‍പ്പെട്ട ബന്ധുക്കള്‍ പ്രധാനമായും ഇന്ത്യയില്‍ തന്നെയാണ് ജീവിക്കുന്നത്. റേഡിയോളജിസ്റ്റായിരുന്ന ഡോ. ജല്‍ ദയ്‌ഭോ-കൂവിന്റെ രണ്ടാം തലമുറയില്‍പ്പെട്ട കുടുംബാംഗങ്ങള്‍ ഇപ്പോഴും ദക്ഷിണ മുംബൈയില്‍ സ്ഥിരതാമസക്കാരാണ്. ഫിസിഷ്യനായിരുന്ന ഡോ. ജല്‍ രത്തന്‍ജി പട്ടേലിന് കുട്ടികളുണ്ടായിരുന്നില്ല എന്ന് ചില ചരിത്ര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട ചിലര്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുണ്ടെന്നും പറയപ്പെടുന്നുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം നിലവില്‍ സങ്കീര്‍ണ്ണമായതിനാല്‍, മുംബൈയിലുള്ള ഇവരുടെ ബന്ധുക്കള്‍ പാക്കിസ്ഥാനില്‍ നേരിട്ടെത്തി ഈ പരമോന്നത ബഹുമതി സ്വീകരിക്കുമോ അതോ മറ്റാരെങ്കിലും വഴി ഇത് കൈമാറുമോ എന്നത് വരും ദിവസങ്ങളിലേ വ്യക്തമാകൂ.

Share This Article