വീണ വിജയനെതിരെ ഹവാല ഇടപാടിന് തെളിവ്; ഇഡിയുടെ കൂടുതൽ കണ്ടെത്തലുകൾ; ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു

insight kerala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കൂടുതൽ കണ്ടെത്തലുകൾ. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽനിന്ന് കിട്ടിയെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. വീണ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നും ഇഡി പറയുന്നു. വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തലുണ്ട്. കൂടാതെ, ഇന്റർനറ്റ് കോളുകൾക്ക് വേണ്ടി മറ്റൊരു വ്യക്തിയുടെ പേരിലുള്ള സിം സംഘടിപ്പിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും ഇഡി അറിയിച്ചു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ടു മെയ് മാസം 27ന് വീണയുടെയും സിഎംആർഎൽ പ്രൊമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇഡിയുടെ കണ്ടെത്തലുകൾ.

മെയ് മാസം നടത്തിയ പരിശോധനയിൽ വീണയുടെ കൈപ്പടയിലുള്ള ഡയറിയിൽനിന്ന് ചില വിവരങ്ങൾ കണ്ടെത്തിയെന്നും ഇതിൽ പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ, ദുബായിലേക്ക് മാറ്റിയ തുക തുടങ്ങിയ വിവരങ്ങൾ അടങ്ങിയിട്ടുണ്ടായിരുന്നുവെന്നും ഇഡി അറിയിച്ചു. ദുബായ് കറൻസിയായ ദിർഹം, ഇന്ത്യൻ രൂപ എന്നിവയിലുള്ള സാമ്പത്തിക വിവരങ്ങളാണ് ഡയറിയിൽ ഉണ്ടായിരുന്നതെന്നാണ് ഇഡി പറയുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം (85 ലക്ഷം രൂപ) അയച്ചുവെന്ന് ഇഡി വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്ത്യൻ രൂപയിൽ സൂക്ഷിച്ചിരുന്ന അക്കൗണ്ട് വിവരങ്ങൾ ഏകദേശം 20.05 കോടി രൂപയുടേതാണെന്നും ഇഡി അറിയിച്ചു. വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ, വൈഫൈ റൂട്ടറിൽ ഉപയോഗിക്കുന്നതിനായി മറ്റൊരു വ്യക്തിയുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ആശയവിനിമയങ്ങൾക്കായി ഈ സിമ്മും വൈഫൈ റൂട്ടറും അവർ മറ്റൊരു വ്യക്തിയുടെ പേരിൽ സംഘടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായി ഇഡി അറിയിച്ചു.

ഹവാല ചാനലുകൾ വഴി പണം കൈമാറിയതുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. വീണയുടെ ഡയറിയിൽ പേരുണ്ടായിരുന്ന എല്ലാ വ്യക്തികളെയും, സിം കാർഡ് നൽകിയ വ്യക്തിയെയും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇഡി അറിയിച്ചു. വീണ വരുമാന സ്രോതസ്സുകൾക്കും അപ്പുറത്തുള്ള തുക കൈകാര്യം ചെയ്തിരുന്നതായി ഇവ വ്യക്തമാക്കുന്നുവെന്ന് അറിയിച്ച ഇഡി, നിയമനടപടികൾ സ്വീകരിക്കുമെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.

Share This Article