തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ തന്നെ കഴിഞ്ഞ സർക്കാരിന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നതായി തെളിവുകൾ . സ്പോൺസരുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതിൽ തട്ടിപ്പിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്. എന്നാൽ പോലീസ് റിപ്പോർട്ട് അവഗണിച്ചാണ് സ്പോൺസർക്ക് എല്ലാവിധ ഒത്താശയും കായിക വകുപ്പ് നൽകിയത് എന്നാണ് കണ്ടെത്തൽ.
സ്പോൺസർക്കെതിരെ വിശദമായ റിപ്പോർട്ട് ആയിരുന്നു പോലീസ് നൽകിയിരുന്നത്. സ്പോൺസറുടെ പോലീസ് കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്. സ്പോൺസർ ഫണ്ട് ശേഖരിച്ചതിലും സംശയം പ്രകടിപ്പിച്ചു. ഇഡി അന്വേഷണം വരാനുള്ള സാധ്യതയും പോലീസ് മുന്നറിയിപ്പിൽ നൽകിയിരുന്നു. പോലീസ് നൽകിയ റിപ്പോർട്ട് പൂർണമായും അവഗണിച്ചാണ് കഴിഞ്ഞ സർക്കാർ മുന്നോട്ടു പോയത്.
മെസ്സി വരുമെന്ന വ്യാജ പ്രചാരണം ചാനലിന്റെ പ്രമോഷനു വേണ്ടിയാണെന്ന് സംശയിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ പോലീസ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു. ഫിഫയെ സമീപിച്ചത് നടപടിക്രമം പാലിക്കാതെ ആണെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

