പാറ്റ്ന : വിവാഹത്തിന് മട്ടൻ വിളമ്പാത്തതിനെ ചൊല്ലി കൂട്ടത്തല്ല്. മട്ടനു പകരം ചിക്കൻ വിളമ്പിയതിനാണ് കൂട്ടത്തല്ല് ഉണ്ടായത്. ബിഹാറിലെ സഹർസ ജില്ലയിൽ രജൻപൂരിലാണ് സംഭവം ഉണ്ടായത്.
രജൻപുർ സ്വദേശിയായ മുഹമ്മദ് ജാവേദിൻ്റെ മകളുടേയും ബൽവപർ സ്വദേശിയായ മുഹമ്മദ് അൻവറിന്റെ മകന്റെയും വിവാഹത്തിലാണ് കൂട്ടത്തല്ല് ഉണ്ടായത്. വിവാഹ സത്ക്കാരത്തിൽ മട്ടൻ വിളമ്പുമെന്ന് വധുവിന്റെ ആൾക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ വിവാഹത്തിന് മട്ടനു പകരം വിളമ്പിയത് ചിക്കൻ ആയിരുന്നു. ഇത് വരൻ്റെ ആൾക്കാർ ചോദ്യംചെയ്തു. ഇതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷമായി. കൂട്ടത്തല്ലിൽ കലാശിച്ചു. ഒടുവിൽ പോലീസ് എത്തിയാണ് ശാന്തമാക്കിയത്.

