കുന്നത്തുനാട് മണ്ഡലത്തിൽ പി.വി. ശ്രീനിജിൻ എംഎൽഎ ആയിരിക്കെ നടപ്പിലാക്കിയ ‘സ്ലേറ്റ്’ വിദ്യാഭ്യാസ പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മണ്ഡലത്തിലെ 11,000 കുട്ടികൾക്കായി 1.90 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവെച്ചിട്ടും പദ്ധതി യഥാർഥത്തിൽ നടപ്പിലാക്കാതെ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി.
കുന്നത്തുനാട് മണ്ഡലത്തിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുൻ എംഎൽഎ പി.വി. ശ്രീനിജിന്റെ ‘വിദ്യാജ്യോതി’ പദ്ധതിയുടെ ഭാഗമായാണ് 2023ൽ സ്ലേറ്റ് പദ്ധതിക്ക് തുടക്കമിടുന്നത്. Sustainibility Leadership and Agency Through Education എന്നതിന്റെ ചുരുക്കെഴുത്താണ് ‘SLATE’. വിദ്യാർഥികളിൽ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുക, കളികളിലൂടെ ഗണിതപഠനം എളുപ്പമാക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.
മണ്ഡലത്തിലെ 21 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 11,000 കുട്ടികൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതിക്കായി കൊച്ചിൻ റിഫൈനറിയുമായി (ബിപിസിഎൽ) സഹകരിച്ചാണ് 1.90 കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ സഹകരണത്തോടെയായിരുന്നു നടത്തിപ്പ്. പദ്ധതിക്കായി ആദ്യഘട്ടത്തിൽ 90 ലക്ഷം രൂപയും, രണ്ടാം ഘട്ടമായി ഒരു കോടി രൂപയും ലഭ്യമാക്കിയിരുന്നു.
വൻ തുക ഫണ്ട് ലഭ്യമാക്കിയിട്ടും പദ്ധതി എങ്ങുമെത്തിയില്ലെന്നാണ് പ്രധാന ആരോപണം. വിദ്യാർഥികൾക്കായി പേരിന് മാത്രമുള്ള ചില ചെറിയ സെഷനുകൾ മാത്രമാണ് നടത്തിയതെന്നും, 21 സ്കൂളുകളിലെ കുട്ടികൾക്ക് ഇതിന്റെ യാതൊരു ഗുണവും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് ജൈസൽ ജബ്ബാർ ആരോപിക്കുന്നു. പദ്ധതിയിലെ ക്രമക്കേടുകൾ ഉന്നയിച്ച് കഴിഞ്ഞ ജനുവരിയിൽ തന്നെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നെങ്കിലും, മുൻ സർക്കാരിന്റെ കാലത്ത് ഉണ്ടായ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് അന്വേഷണം മരവിപ്പിക്കുകയായിരുന്നു എന്നും ജൈസൽ കുറ്റപ്പെടുത്തി

