തിരുവനന്തപുരം: പൈതൃകത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ നെല്‍ക്കതിരും സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുമായി പ്രമുഖ സാഹിത്യകാരന്മാര് ഗവര്‍ണറെ സന്ദര്‍ശിച്ചു. മലയാളംഭാഷാ ബില്ലില്‍ ഒപ്പുവെച്ചതിന് നന്ദി അറിയിക്കാനാണ് ഡോ. ജോര്‍ജ് ഓണക്കൂര്‍, വി. മധുസൂദനന് നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ലോക് ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര് വിശ്വനാഥ് ആര്‍ലേക്കറെ കണ്ടത്.
എല്ലാ ഭാരതീയ ഭാഷകളും ദേശീയ ഭാഷകളാണെന്നും ഓരോ സംസ്ഥാനവും അവരവരുടെ മാതൃഭാഷയെ ഭരണത്തിലും വിദ്യാഭ്യാസത്തിലും കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും ആര്‍ലേക്കര്‍ പറഞ്ഞു. “മാതൃഭാഷ മനുഷ്യന്റെ സംസ്കാരത്തിന്റെയും ആത്മാഭിമാനത്തിന്റെയും അടിസ്ഥാനം ആണ്. മലയാളം അതുല്യമായ സാഹിത്യ പാരമ്പര്യമുള്ള സമ്പന്നമായ ഭാഷയാണ്. ഈ ഭാഷയില്‍ ലോകോത്തര സാഹിത്യസൃഷ്ടികള്‍ പിറന്നിട്ടുണ്ട്. ഭരണത്തിലും വിദ്യാഭ്യാസത്തിലും മലയാളത്തിന്റെ പ്രയോഗം വര്‍ധിക്കുന്നത് ഭാഷയുടെ വളര്‍ച്ചക്കും സമൂഹത്തിന്റെ സാംസ്കാരിക ശക്തിക്കും വലിയ സഹായമാകും,” അദ്ദേഹം പറഞ്ഞു. “എവിടെ പോയാലും മാതൃഭാഷയെ മറക്കരുത്. മലയാളികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ അത് മലയാളത്തിലായിരിക്കണം. സ്വന്തം ഭാഷയെ ആദരിക്കുകയും അടുത്ത തലമുറയ്ക്ക് അതിന്റെ മഹത്വം കൈമാറുകയും ചെയ്യേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്,” എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം ഔദ്യോഗിക ഭാഷയാക്കണമെന്നത് കേരളപ്പിറവിയോടൊപ്പം ഉയര്‍ന്നുവന്ന ആവശ്യമായിരുന്നുവെന്നും ഏറെ വൈകിയെങ്കിലും അത് യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്നും ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. ഭാഷാസ്നേഹികളായ മുഴുവന്‍ മലയാളികളുടെയും സന്തോഷം ഗവർണറെ അറിയിക്കുന്നതായി വി. മധുസൂദനന് നായര്‍ വ്യക്തമാക്കി. മലയാളഭാഷാ ബില്ലിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ടപ്പോള്‍ വളരെ നല്ല പിന്തുണയാണ് ലഭിച്ചതെന്നും ഇരുവരും പറഞ്ഞു.
ഡോ. നടുവട്ടം ഗോപാലകൃഷ്ണന്, ആര് നന്ദകുമാര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

