ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭർത്താവും ജല ഗതാഗത വകുപ്പിലെ ജീവനക്കാരനുമായ രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷ. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്.
2024 മേയ് 18നാണ് തിരുനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയെ ഭര്‍ത്താവ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെത്തുടര്‍ന്നായിരുന്നു കൊലപാതകം. പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു തെക്കുഭാഗത്തായിരുന്നു സംഭവം.
കടകളില്‍ കളക്ഷന്‍ നടത്തുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് അമ്പിളിയുമായി തര്‍ക്കമുണ്ടാകുകയും മുതുകിലും കഴുത്തിലുമായി കുത്തുകയുമായിരുന്നു. മൂന്നുതവണ കുത്തേറ്റ അമ്പിളിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണശേഷം കളക്ഷന്‍ പണവുമായി രാജേഷ് കടന്നുകളഞ്ഞു. പിന്നീട് കഞ്ഞിക്കുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ചേര്‍ത്തല അമ്പിളി കൊലക്കേസ്: ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം
