ചിറ്റൂർ: വൈകുന്നേരം 6 മണി മുതൽ കാണാതായ 14 വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനുമാണ് ദാരുണമായി മരിച്ചത്. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.
ആദ്യം കണ്ടെത്തിയത് ലക്ഷ്മണന്റെ മൃതദേഹമായിരുന്നു. പിന്നീട് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൂത്ത സഹോദരനായ രാമന്റെ മൃതദേഹവും കണ്ടെത്താനായത്.
മീൻ പിടിക്കാൻ ഇറങ്ങിയതാകാം? ഇരുവരും എന്തിനാണ് കുളത്തിൽ ഇറങ്ങിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. എന്നാൽ, മീൻ പിടിക്കാൻ ഇറങ്ങിയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വസ്ത്രങ്ങളും ഇലക്ട്രിക് സ്കൂട്ടറും കുളത്തിന്റെ അരികിൽ കണ്ടെത്തിയിരുന്നു.
മൃതദേഹങ്ങൾ നിലവിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച രാമനും ലക്ഷ്മണനും ഒരു മൂത്ത സഹോദരി കൂടിയുണ്ട്.

