മുംബൈ: ഇന്ത്യയിലെ ഏറ്റവും അവിസ്മരണീയമായ പരസ്യ കാമ്പയിനുകൾക്ക് പിന്നിൽ പ്രവർത്തിച്ച പരസ്യകലയിലെ അതികായൻ പിയൂഷ് പാണ്ഡെ (70) മുംബൈയിൽ അന്തരിച്ചു. ഫെവിക്കോളിന്റെ ‘ജോർ ലഗാ കേ ഹൈഷാ’ മുതൽ ഏഷ്യൻ പെയിൻ്റ്സിൻ്റെ ‘ഹർ ഘർ കുച്ച് കെഹ്താ ഹേ’ വരെയുള്ള അദ്ദേഹത്തിൻ്റെ സൃഷ്ടികൾ ഇന്ത്യൻ പരസ്യരംഗത്തിൻ്റെ ഭാഷ തന്നെ മാറ്റിമറിച്ചു.
അദ്ദേഹത്തിൻ്റെ എണ്ണമറ്റ സൃഷ്ടികളിൽ, 1994-ൽ പുറത്തിറങ്ങിയ കാഡ്ബറി ഡയറി മിൽക്കിൻ്റെ പരസ്യം ഇന്നും ആളുകളുടെ മനസ്സിൽ നൃത്തം ചെയ്യുന്നുണ്ട്. പ്രിയപ്പെട്ട കളിക്കാരൻ വിജയിച്ച ഷോട്ട് അടിച്ചപ്പോൾ, നീല പ്രിൻ്റഡ് വസ്ത്രം ധരിച്ച യുവതി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി യാതൊരു നിയന്ത്രണവുമില്ലാതെ സന്തോഷ നൃത്തം ചെയ്യുന്നതായിരുന്നു പരസ്യം. സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചിട്ടും, കൈയിൽ ചോക്ലേറ്റുമായി അവർ ആഹ്ലാദം തുടർന്നു. ‘അസ്ലി സ്വാദ് സിന്ദഗി കാ’ (ജീവിതത്തിൻ്റെ യഥാർത്ഥ രുചി) എന്ന ടാഗ് ലൈനോടെ ആ പരസ്യം ഒരു സാംസ്കാരിക പ്രതിഭാസമായി മാറി.
സോഷ്യൽ മീഡിയയ്ക്ക് മുൻപേ വൈറലായ നിമിഷം
‘കാഡ്ബറി ഗേൾ’ എന്നറിയപ്പെട്ട ഷിമോന റാഷിയെ പ്രശസ്തയാക്കിയ ഈ ഐക്കോണിക് പരസ്യം പിറന്നത് ഒരു പ്രതിസന്ധി ഘട്ടത്തിലായിരുന്നു. കാഡ്ബറി കുട്ടികൾക്കുള്ള ചോക്ലേറ്റായാണ് 1994-ൽ കണക്കാക്കിയിരുന്നത്. മുതിർന്നവർക്കും ആകർഷകമാക്കുക എന്നതായിരുന്നു Ogilvy-ക്ക് ലഭിച്ച ദൗത്യം.
അമേരിക്കയിലെ അവധിക്കാലത്ത് ബോസിൻ്റെ അടിയന്തിര കോളിൽ മടങ്ങിയ പിയൂഷ് പാണ്ഡെ, അറ്റ്ലാൻ്റിക്കിന് മുകളിലൂടെയുള്ള വിമാനത്തിൽ വെച്ച് തൻ്റെ ബോർഡിംഗ് പാസ്സിൻ്റെ പിന്നിലാണ് പാട്ടിൻ്റെ വരികൾ കുറിച്ചത്. തുടർന്ന് സംഗീതജ്ഞൻ ലൂയിസ് ബാങ്കുമായി സഹകരിച്ച് 15 മിനിറ്റിനുള്ളിൽ ട്യൂൺ പൂർത്തിയാക്കി. എന്നാൽ, പാട്ടിന് കൂടുതൽ ഇന്ത്യൻ സ്പർശം നൽകാൻ പാണ്ഡെ തീരുമാനിച്ചു. ലൂയിസ് ബാങ്ക്സിൻ്റെ ഈണത്തിന് അനുസൃതമായി ഹിന്ദിയിൽ വരികൾ മാറ്റിയെഴുതിയ ശേഷം, ശങ്കർ മഹാദേവനെക്കൊണ്ട് റെക്കോർഡ് ചെയ്യിച്ചു.
പരിശീലനം ഇല്ലാത്ത നർത്തകിയിലേക്ക്
സംഗീതവും ആശയവും തയ്യാറായെങ്കിലും, അനിയന്ത്രിതമായ സന്തോഷം പകരാൻ കഴിയുന്ന മുഖം വേണ്ടിയിരുന്നു. പ്രൊഫഷണൽ മോഡലിനെയോ പരിശീലനം ലഭിച്ച നർത്തകിയെയോ ആയിരുന്നില്ല പാണ്ഡെക്ക് വേണ്ടിയിരുന്നത്. ആരെയും കൂസാതെയുള്ള നൃത്തം ചെയ്യാൻ കഴിയുന്ന ഒരാളെയായിരുന്നു ആവശ്യം.
പ്രൊഫഷണൽ നർത്തകിയല്ലാതിരുന്ന ഷിമോന റാഷി ആ വേഷത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. അവരുടെ നൃത്തശൈലി യാഥാർത്ഥ്യവും ആവിഷ്‌കാരപരവുമായിരുന്നു. മഹേഷ് മത്തായി സംവിധാനം ചെയ്ത പരസ്യത്തിൻ്റെ നൃത്ത രംഗം മുംബൈയിലെ ബ്രബോൺ സ്റ്റേഡിയത്തിൽ ഒറ്റ ടേക്കിലാണ് ചിത്രീകരിച്ചത്.
പരസ്യം പുറത്തിറങ്ങിയതോടെ അത് തരംഗമായി. പരസ്യ രംഗത്തെ എല്ലാ പ്രധാന അവാർഡുകളും ഈ കാമ്പയിൻ കരസ്ഥമാക്കി. പിന്നീട് പരസ്യലോകത്തെ ‘നൂറ്റാണ്ടിൻ്റെ കാമ്പയിൻ’ ആയും ഇത് തിരഞ്ഞെടുക്കപ്പെട്ടു.

