ദുബായ്: ദുബായിൽ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ ഹൃദയാഘാതത്തിൽ 18 വയസ്സുള്ള മലയാളി വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ ചെന്നിത്തല സ്വദേശിയും മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായിലെ വിദ്യാർത്ഥിയുമായ വൈഷ്ണവ് കൃഷ്ണകുമാറാണ് മരണപ്പെട്ടത്.
ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീണ വൈഷ്ണവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൻ്റെ സാഹചര്യങ്ങൾ ദുബായ് പോലീസ് ഫോറൻസിക് വിഭാഗം അന്വേഷിക്കുന്നുണ്ട്.
വൈഷ്ണവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങളുടെ മൊഴി പ്രകാരം വൈഷ്ണവിന് മുൻപ് ഹൃദയസംബന്ധമായ അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ആരാണ് വൈഷ്ണവ് കൃഷ്ണകുമാർ?
ആലപ്പുഴ ചെന്നിത്തല വി.ജി. കൃഷ്ണകുമാർ, വിധു കൃഷ്ണകുമാർ എന്നിവരാണ് വൈഷ്ണവിൻ്റെ മാതാപിതാക്കൾ. കഴിഞ്ഞ 20 വർഷമായി ദുബായിൽ താമസിക്കുന്ന ഇവരുടെ മകനായ വൈഷ്ണവും സഹോദരി വൃഷ്ടി കൃഷ്ണകുമാറും യുഎഇയിൽ ജനിച്ചു വളർന്നവരാണ്. GEMS അവർ ഓൺ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ വൈഷ്ണവ് മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായിൽ ബിബിഎ മാർക്കറ്റിംഗ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.
വൈഷ്ണവ് യുഎഇയുടെ അഭിമാനമായ ഗോൾഡൻ വിസ ലഭിച്ച വിദ്യാർത്ഥി കൂടിയായിരുന്നു. മോഡൽ യുണൈറ്റഡ് നേഷൻസിൽ (MUN) സജീവമായിരുന്ന വൈഷ്ണവ്, എം.യു.എൻ ക്ലബ്ബിൻ്റെ പ്രസിഡൻ്റായും വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ബെസ്റ്റ് ഡെലിഗേറ്റ്, ബെസ്റ്റ് ചെയർ അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

