മുഖ്യമന്ത്രി ഓണസദ്യ വിളമ്പിയത് 19 ലക്ഷം രൂപയ്ക്ക്; എത്രപേർ സദ്യ കഴിച്ചുവെന്ന് അറിയില്ലെന്ന് സർക്കാർ

insight kerala

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പൗരപ്രമുഖരെ കാണാനും അവര്‍ക്ക് വിരുന്നൊരുക്കാനും കോടികളാണ് കേരള ഖജനാവില്‍ നിന്ന് ചെലവാക്കുന്നത്. സാധാരണക്കാര്‍ക്ക് ദൂരെനിന്നുമാത്രം കാണാനാകുന്ന പിണറായി വിജയനെ ഈ പൗരപ്രമുഖര്‍ക്ക് ഇടക്കിടക്ക് കാണാനും അദ്ദേഹത്തിനൊപ്പം വിഭവ സമൃദ്ധമായ ആഹാരം കഴിക്കാനും അവസരമുണ്ടാകാറുണ്ട്.

അത്തരത്തിലൊന്നായിരുന്നു ഇക്കഴിഞ്ഞ ഓണത്തിന് പൗരപ്രമുഖര്‍ക്ക് ഒരുക്കിയ ഓണസദ്യ വിരുന്ന്. 19 ലക്ഷം രൂപയാണ് ഇതിനുവേണ്ടി ചെലവായത്. 10 ലക്ഷം രൂപ ആദ്യം അനുവദിച്ചത് അപ്പോള്‍ തന്നെ മലയാളം മീഡിയ ലൈവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോള്‍ വിവരവാകാശപ്രകാരമുള്ള മറുപടിയിലാണ് 19 ലക്ഷം രൂപയാണ് ഓണസദ്യക്ക് ചെലവായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിയമസഭാ മന്ദിരത്തില്‍ നടത്തിയ ഓണസദ്യയുടെ തുക നവംബര്‍ എട്ടിന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എത്രപേര്‍ ചടങ്ങില്‍ പങ്കെടുത്തുവെന്നതിന് കൃത്യമായ കണക്കില്ലെന്നാണ് മറുപടി..

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പൗര പ്രമുഖര്‍ക്കായി ആഗസ്റ്റ് 26നാണ് മുഖ്യമന്ത്രി നിയമസഭാ മന്ദിരത്തില്‍ ഓണസദ്യയൊരുക്കിയത്. സ്വകാര്യ കാറ്ററിങ് സ്ഥാപനത്തില്‍നിന്ന് ലഭിച്ച ബില്ലുകള്‍ പരിശോധിച്ചശേഷം ഈ മാസം എട്ടിന് 19,00,130 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. വിനോദസംബന്ധിയായ ചെലവുകളില്‍ ഉള്‍പ്പെടുത്തിയാണ് നടപടി.

ഇത്രയും തുക ചെലവായെങ്കിലും എത്രപേര്‍ സദ്യക്കെത്തിയെന്നതിന് കൃത്യമായ കണക്കില്ല. പക്ഷേ പരിപാടിയുടെ ക്ഷണപത്രം അടിച്ചവകയില്‍ 15400 രൂപയും ചെലവാക്കി. ഇത് കഴിഞ്ഞ മാസം പത്തിന് അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. വിവരാവകാശനിയമപ്രകാരം ആദ്യം നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കാതിരുന്നതിനുശേഷം അപ്പീല്‍ നല്‍കിയതോടെയാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്.മണികുമാറിന് യാത്രയയപ്പ് നല്‍കാന്‍ കോവളത്ത് പത്തുപേര്‍ പങ്കെടുത്ത പരിപാടിക്ക് 125000 രൂപ ചെലവാക്കിയതിന്റെ കണക്കും അടുത്തിടെ പുറത്തുവന്നിരുന്നു.

Share This Article