എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസും ടി. വീണയും ഉൾപ്പടെയുള്ളവർക്കെതിരെ അന്വേഷണം വിജിലൻസിനെ ഏൽപ്പിച്ചേക്കും. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാം എന്ന് നിയമോപദേശം ഉണ്ടെങ്കിലും പ്രാഥമിക അന്വേഷണത്തിന് ആയിരിക്കും ആദ്യം തീരുമാനിക്കുക. ഒരു മാസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനും അതിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കേസെടുത്തുള്ള അന്വേഷണത്തിലേക്ക് പോകാനുമാണ് ആലോചന.
ഇന്നലെ രാത്രിയാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം കൈമാറിയത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആകാമെന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ അന്വേഷണത്തിലെ തീരുമാനം ഇന്നുണ്ടാകാനുള്ള സാധ്യത കുറവാണ്. നിയമോപദേശം പരിശോധിച്ചു സർക്കാരിന് റിപ്പോർട്ട് നൽകേണ്ട ആഭ്യന്തര സെക്രട്ടറി ഇന്ന് അവധിയാണ്. മുഖ്യമന്ത്രി ഡൽഹിയിലും ആഭ്യന്തരമന്ത്രി ആലപ്പുഴയിലും ആയതിനാൽ മന്ത്രിതലത്തിലെ കൂടിയാലോചനയും ഇന്ന് നടന്നേക്കില്ല. അതിനാൽ തിങ്കളാഴ്ചയോടുകൂടി മാത്രമായിരിക്കും അന്വേഷണത്തിൽ തീരുമാനം ഉണ്ടാവുക. ഫോണിലൂടെ ആശയവിനിമയം നടത്തി തുടർനടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.
