കോഴിക്കോട് : സിപിഎമ്മിന്റെ വിശാല കമ്മിറ്റി കോഴിക്കോട് തുടങ്ങിയപ്പോൾ ചർച്ചകൾ ഏതുരീതിയിൽ മുന്നോട്ടു പോകുമെന്നാണ് എല്ലാവരിലും ആകാംക്ഷ ജനിപ്പിക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങൾ പങ്കെടുക്കില്ല എന്നിരിക്കെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് ചർച്ചയിൽ സംസാരിക്കുക. അതിൽ ഏറെ കാത്തിരിക്കുകയും പ്രതീക്ഷയോടെ ഇരിക്കുകയും ചെയ്യുന്നത് 5 ജില്ലാ കമ്മിറ്റികളെയാണ്. തിരുവനന്തപുരം ,ആലപ്പുഴ, കണ്ണൂർ ,എറണാകുളം, കൊല്ലം എന്നിട്ടി ജില്ലാ കമ്മിറ്റികൾ ആകും ശക്തമായ വിമർശനം ഉന്നയിക്കുക.
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ജില്ലാ കമ്മിറ്റികളിൽ അവലോകനം നടന്നപ്പോൾ അതിശക്തമായ വിമർശനമാണ് ഈ അഞ്ചു ജില്ലാ കമ്മിറ്റികളിൽ നിന്നും ഉയർന്നത്. പാർട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവും പദവി ഒഴിയുകയും കണ്ണൂർ ജില്ലാ ഘടകത്തെ പൂർണമായും പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയായിരുന്നു. ആലപ്പുഴയിലും അതിശക്തമായ വിമർശനമായിരുന്നു ഉയർന്നിരുന്നത്. ജി സുധാകരൻ വിമതനായി മത്സരിച്ചതും പണ്ടേ ജില്ലയിൽ നിലനിൽക്കുന്ന വിഭാഗീയതയും എല്ലാം വിമർശനത്തിന് ആക്കംകൂട്ടി.
പാർട്ടിയുടെ കോട്ടകൾ തകർന്ന് തരിപ്പണമായ കണ്ണൂരിൽ കടുത്ത വിമർശനമാണ് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പോലും ഉയർന്നത്. പ്രമുഖ നേതാക്കൾ പാർട്ടി വിട്ടു സ്വതന്ത്രരായി മത്സരിക്കേണ്ടി വന്ന സാഹചര്യമുൾപ്പെടെ വിമർശനത്തിന് വിധേയമായി. എറണാകുളത്തും കൊല്ലും നേതൃത്വം രൂക്ഷ വിമർശനത്തിന് കാരണമായി.

