പിഎം ശ്രീയിൽ കേന്ദ്രവുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാനം; ‘പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നടക്കമുള്ള ആവശ്യം അംഗീകരിക്കണം’

insight kerala

ഡൽഹി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശന്‍റെ ദില്ലി സന്ദർശനത്തിൽ ഇക്കാര്യം ചർച്ചയാകാനാണ് സാധ്യത. പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നും സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് വേണമെന്നുമുള്ള ആവശ്യം അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ നിബന്ധനകൾ മുന്നോട്ട് വച്ച് കേന്ദ്രവുമായി വീണ്ടും ചർച്ച നടത്താനാണ് നീക്കം. അതേസമയം ദില്ലിയിൽ ഇന്ന് രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയായില്ല. അതേസമയം ഉപാധികളോടെയെങ്കിലും പി എം ശ്രീ നടപ്പാക്കണമെന്നാണ് വി ഡി സതീശന്റെ നിലപാട്. കഴിഞ്ഞ ദിവസം കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കേന്ദ്രത്തിൽ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കിൽ പി എം ശ്രീ പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചിട്ടുള്ളത്. പി എം ശ്രീ ഒപ്പിടുന്നതിൽ വ്യക്തത തേടി നേരത്തെ സംസ്ഥാനത്തിന് കേന്ദ്രവും കത്തയച്ചിരുന്നു. എന്നാൽ ഒരുവിഭാ​ഗം കോൺ​ഗ്രസ് നേതാക്കൾ പി എം ശ്രീ ഒപ്പിടുന്നതിനെ ശക്തമായി എതിർക്കുന്നുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്ത പ​ദ്ധതി, ഭരണത്തിലേറിയപ്പോൾ നടപ്പാക്കുന്നത് ശരിയല്ലെന്നും പി എം ശ്രീ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആർ എസ് എസ് അജണ്ടയാണെന്നുമാണ് ഈ നേതാക്കളുടെ വാദം. എന്നാൽ, കോണ്ഡ​ഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പി എം ശ്രീ നടപ്പാക്കിയത് ചൂണ്ടിക്കാട്ടിയാണ് എതിർപക്ഷത്തിന്‍റെ നീക്കം.

Share This Article