“സ്വന്തക്കാരെ തൊട്ടാൽ ഏത് തൂഫാനും കെട്ടടങ്ങും”; കടുത്ത വിമർശനവുമായി എം വി ഗോവിന്ദൻ

insight kerala

വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ, പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവ് എന്നിവർ അറസ്റ്റിലായതോടെ തൂഫാൻ ഒതുങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും ഏതുസമയത്തും കടന്നു ചെല്ലാൻ കഴിയാവുന്ന ആളാണ് കാസർഗോഡിലെ ലഹരി കേസ് പ്രതി എന്നത് ഞെട്ടിക്കുന്നതാണ്. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ ഇയാൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നു. രാജ്യാന്തര ബന്ധമുള്ള ലഹരിക്കേസായിട്ടും പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയില്ല. പൊലീസ് കസ്റ്റഡി അപേക്ഷ നൽകാത്തത് ഗൗരവകരമായ പ്രശ്നമാണെന്നും കസ്റ്റഡി അപേക്ഷ നൽകാത്തത് മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള അടുപ്പം കാരണമാണെന്നും സ്വന്തക്കാരെ തൊട്ടാൽ ഏത് തൂഫാനും കെട്ടടങ്ങുമെന്നും ​ഗോവിന്ദൻ പറഞ്ഞു.

മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി ബന്ധമുള്ള ആളുകളുടെ വീട്ടിൽ റെയ്ഡ് ചെയ്തത് പുകമറ സൃഷ്ടിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും എംവി ​ഗോവിന്ദൻ ആരോപിച്ചു. റെയ്ഡ് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും പാർട്ടി നേതാക്കളെ സംശയമുനയിൽ നിർത്താനാണെന്നും രാഷ്ട്രീയമായി എതിർക്കുമെന്നും അ​ദ്ദേഹം പറഞ്ഞു. തൂഫാൻ കെട്ടടങ്ങുന്ന സ്ഥിതിയിലായി.

ഓണക്കാലത്ത് സംസ്ഥാനത്ത് വൻ വിലക്കയറ്റമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. വിപണിയിൽ സർക്കാർ ഇടപെടുന്നില്ല. കുടുംബ ബജറ്റ് താളം തെറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എൽഡിഎഫ് സർക്കാർ കാര്യക്ഷമമായി ഇടപെട്ടിരുന്നു. വില നിയന്ത്രണത്തിൽ സർക്കാർ നിയന്ത്രണം പാളിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വികസനത്തോട് പാർട്ടി മുഖം തിരിക്കില്ല. വിഴിഞ്ഞം തുറമുഖം- അദാനി കരാർ ലംഘനമാണെന്നും ഓഹരി വിൽപന നീക്കത്തിൽ സംസ്ഥാന സർക്കാരിനോട് ചോദിച്ചിട്ടില്ലെന്നും ​ഗോവിന്ദൻ ആരോപിച്ചു. അതൃപ്തി അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. അതൃപ്തി അറിയിച്ച് കത്ത് നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് മാധ്യമ സെൻസറിംഗ് നടക്കുന്നു. അടിയന്തരാവസ്ഥ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും സാങ്കേതിക പിഴവെന്ന വാദത്തിന് ഒരു ന്യായീകരണവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article