കോതമംഗലത്ത് അരുണാചൽപ്രദേശ് സ്വദേശിയായ BTech രണ്ടാം വർഷ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മിച്ചി മാർപ്പു എന്ന വിദ്യാർത്ഥിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെയാണ് കണ്ടെത്തിയത്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഇല്ലാത്തതിനാൽ ഇയർ ഔട്ട് ആകും എന്ന് ഭയന്നാണ് വിദ്യാർത്ഥി ജീവനൊടുക്കിയത് എന്ന് ആരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി. എല്ലാ എഞ്ചിനീയറിംഗ് കോളേജുകളിലും കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആണെന്നും കോതമംഗലത്തെ സ്വകാര്യ കോളേജിൽ മാത്രമാണ് 22 എന്നാണ് വിദ്യാർത്ഥികളുടെ പരാതി. എന്നാൽ ക്രെഡിറ്റ് സ്കോർ തീരുമാനിക്കാൻ അധികാരം ഉണ്ടെന്നാണ് കോളേജ് അധികൃതരുടെ നിലപാട്. കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ സമരമുണ്ടാകുമെന്ന് എസ്എഫ്ഐ നേതാക്കൾ അറിയിച്ചു.
