ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന കേസിൽ നടപടിയെടുക്കാൻ നിർദേശം. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്പെന്‍ഡ് ചെയ്യാൻ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍ദേശം നല്‍കി.
രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനുള്ള ആംബുലന്‍സിന്‍റെ ചെലവിനായി തഹസില്‍ദാര്‍ പണം ആവശ്യപ്പെട്ടെന്നും റിവര്‍ റാഫ്റ്റിങ് ടീം തഹസില്‍ദാറിന്‍റ ആവശ്യപ്രകാരം തനിക്ക് പണം കൈമാറിയെന്നും ചെറുപുഴ പഞ്ചായത്തംഗം അനീഷ് ആന്‍റണി വെളിപ്പെടുത്തി. ആംബുലന്‍സ് വഴിമധ്യേ മാറ്റിയതിനാല്‍ പണം അവര്‍ക്ക് തിരിച്ചുനല്‍കിയെന്നും തഹസില്‍ദാര്‍ക്കെതിരെ കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും അനീഷ് പറഞ്ഞു. സ്വകാര്യ ആംബുലന്‍സുകാര്‍ വലിയ തുക ആവശ്യപ്പെട്ടതുകൊണ്ടാണ് അത് ഒഴിവാക്കിയതെന്നായിരുന്നു തഹസില്‍ദാരുടെ അവകാശവാദം.
