സംവാദം എവിടെ? എപ്പോൾ? ഫേസ്ബുക്കിലൂടെ എന്ന് മുഖ്യമന്ത്രി; 24 മണിക്കൂറായി കാത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

insight kerala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിച്ചത് ഫെയ്സ്ബുക്കിലൂടെയുള്ള സംവാദത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് വഴിയുള്ള സംവാദത്തിന് തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് താൻ കരുതുന്നതെന്നും അങ്ങനെയെങ്കിൽ ആ സംവാദം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും സ്ഥലവും സമയവും തീരുമാനിക്കാത്തത് മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ എന്ന് സതീശൻ പിന്നാലെ ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി തീരുമാനിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും സംവാദത്തിനായി താൻ എത്താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് പരസ്പരം സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തിയത്. വെല്ലുവിളിച്ച സതീശനോട്, എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. സംവാദമായാലോ എന്ന തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭയായിരുന്നെന്നും അവിടെനിന്ന് ഒളിച്ചോടിയവരാണ് വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Share This Article