അഹമ്മദാബാദ്: 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ലോകകപ്പ് ജേതാക്കളായ ടീമിന് 131 കോടി രൂപയാണ് ക്യാഷ് അവാർഡായി നൽകുമെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ടി20 ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഇതിലൂടെ ഇന്ത്യ സ്വന്തമാക്കി. കൂടാതെ, മൂന്നാം തവണ ടി20 ലോകകപ്പ് ഉയർത്തുന്ന ആദ്യ ടീം എന്ന റെക്കോർഡും ഇന്ത്യക്ക് സ്വന്തമായി.
ബിസിസിഐ സെക്രട്ടറി ദേവാജിത് സൈക്കിയ ആണ് സമ്മാനത്തുക സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. “ഐസിസി ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുന്നു. കളിക്കാർ, സപ്പോർട്ട് സ്റ്റാഫ്, സെലക്ടർമാർ എന്നിവരുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണിത്,” അദ്ദേഹം പറഞ്ഞു.
2024-ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപയേക്കാൾ 6 കോടി രൂപ അധികമാണിത്. ഫൈനലിൽ ന്യൂസിലൻഡിനെതിരെ 96 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങും (89 റൺസ്), ജസ്പ്രീത് ബുംറയുടെ തകർപ്പൻ ബോളിങ്ങുമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കി.

