സംസ്ഥാനത്ത് വീണ്ടും ചർച്ചയാവുകയാണ് ശബരിമല യുവതി പ്രവേശനം. നാളെ ഹർജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കുമ്പോൾ സർക്കാർ നിലപാട് എന്താകും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സർക്കാർ നൽകിയ മുൻ സത്യവാങ്മൂലം പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സമാന നിലപാട് തന്നെയാണ് എൻഎസ്എസും മുന്നോട്ട് വെക്കുന്നത്. അതേസമയം നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ല എന്നാണ് നിയമ മന്ത്രി പി രാജീവിന്റെ പ്രതികരണം.
ഇടതുപക്ഷത്തെ പ്രത്യേകിച്ച് സിപിഎമ്മിനെ വലിയ തരത്തിൽ പ്രതിരോധത്തിൽ ആക്കിയതാണ് ശബരിമല യുവതി പ്രവേശനം. യുവതി പ്രവേശനത്തിന് അനുകൂല നിലപാട് സംസ്ഥാന സർക്കാർ എടുത്തതോടെ കഴിഞ്ഞകാലങ്ങളിൽ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ വലിയ തിരിച്ചടിയാണ് ഇടതുപക്ഷം നേരിട്ടത്. വീണ്ടും വിഷയം സുപ്രീംകോടതി പരിഗണിക്കുമ്പോൾ എന്ത് നിലപാട് സർക്കാർ എടുക്കും എന്നുള്ളതാണ് എല്ലാവരും ശ്രദ്ധയോടെ നോക്കുന്നത്. ഹർജികളിൽ പ്രാഥമിക നടപടിക്രമങ്ങൾ മാത്രമാണ് നാളെ നടക്കുന്നതെങ്കിലും വിഷയം യുഡിഎഫ് ചർച്ചയാക്കിയിട്ടുണ്ട്. സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറാകുമോ എന്നാണ് അറിയാനുള്ളത്. സർക്കാർ തന്നെ ഇക്കാര്യം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
യുവതി പ്രവേശന വിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തുമെന്നാണ് പ്രതീക്ഷ എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറയുന്നു. സർക്കാർ എന്ത് ചെയ്യും എന്നത് കാത്തിരിക്കുകയാണ് എൻഎസ്എസ്.
അതേസമയം ഇക്കാര്യത്തിൽ സർക്കാർ തിടുക്കപ്പെട്ട് തീരുമാനം എടുക്കില്ല എന്നാണ് വ്യക്തമാകുന്നത്. സർക്കാർ നിലപാട് അറിയണോ എന്ന് പുതിയ ബെഞ്ച് ആണ് തീരുമാനിക്കുക എന്ന് നിയമ മന്ത്രി പി രാജീവ് പറയുന്നു. ഒരു മിനിറ്റ് കൊണ്ട് തീരുമാനമെടുക്കാൻ കഴിയില്ലെന്നും രാജീവ് പറഞ്ഞു.
എന്തായാലും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽ സർക്കാർ എടുക്കുന്ന നിലപാട് നിർണായകമാണ്. വിഷയത്തിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാടായിരിക്കും പ്രധാനം. സത്യവാങ്മൂലം പിൻവലിച്ചാൽ
സർക്കാർ ഇതുവരെ മുന്നോട്ടുവച്ച പല നിലപാടുകളെയും തള്ളി പറയേണ്ടിവരും. മറിച്ച് ആയാൽ വിശ്വാസ സമൂഹം വീണ്ടും എതിരാകും.

