മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് സജി ചെറിയാൻ നടത്തിയ പ്രസ്താവന തികഞ്ഞ വർഗീയ വാദമെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജയിച്ച സ്ഥാനാർത്ഥികളുടെ മതം പറയുന്ന മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെ സിപിഎം ആസൂത്രണം ചെയ്യുന്ന ഭൂരിപക്ഷ വർഗീയവാദം ആണ് സജി ചെറിയാൻ നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. വർഗീയ തീ കളിയാണ് സിപിഎമ്മിന്റെതെന്ന് മുസ്ലിം ലീഗും വിമർശിക്കുന്നു.
പ്രതിഷേധം വ്യാപകമാകുമ്പോഴും സജി ചെറിയാനെ തിരുത്താൻ സിപിഎം തയ്യാറാകുന്നില്ല. വർഗീയ വിരുദ്ധതയാണ് ഇടതുപക്ഷത്തിന്റെ മുഖമുദ്രയെന്ന് ആവർത്തിക്കുന്ന സിപിഎം സിപിഎം ഇപ്പോൾ നടക്കുന്നത് പാർട്ടിയെ കടന്നാക്രമിക്കാനുള്ള കള്ളപ്രചാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. കടുത്ത വിമർശനമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തുന്നത്. വാർത്തകൾ മാധ്യമങ്ങൾ വളച്ചൊടിക്കുന്നുവെന്ന് മന്ത്രി വീശിവൻകുട്ടിയും വിമർശിച്ചു.
അതേസമയം എ കെ ബാലന്റെ ജമാഅത്തെ പരാമർശവും സജി ചെറിയാന്റെ വിവാദപ്രസ്താവനയും തെരഞ്ഞെടുപ്പ് വേളയിൽ സിപിഎമ്മിനെതിരെ പ്രതിപക്ഷം ശക്തമായ ആയുധമാക്കുമ്പോൾ നേതാക്കളെ തിരുത്താൻ നേതൃത്വം തയ്യാറാകാത്തതിൽ പാർട്ടിക്കുള്ളിലും വിമർശനം ഉയരുന്നുണ്ട്

