ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പി.പി ദിവ്യയെ ഒഴിവാക്കി. ഇന്ന് ചേര്‍ന്ന മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് നടപടി സ്വീകരിച്ചത്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാലാണ് നടപടി. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു പി.പി ദിവ്യ.
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനുള്ള യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബുവിന്റെ മരണം. തുടര്‍ന്ന് സിപിഎം പാര്‍ട്ടി പ്രതിരോധത്തിലാവുകയും ദിവ്യക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമടക്കം നഷ്ടമാവുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ ആരോപണം ശക്തമായതോടെ പാര്‍ട്ടി വെട്ടിലായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റത്തിൽ പി പി ദിവ്യ യ്ക്ക് ജയിലില്‍ കഴിയേണ്ടിയും വന്നിരുന്നു.
എന്നാൽ പി പി ദിവ്യ എഡിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. പക്ഷേ അന്വേഷണത്തില്‍ വിശ്വാസം വരാതിരുന്ന നവീന്‍ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത് നിന്നുതന്നെയും നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പി.പി ദിവ്യയെ ഒഴിവാക്കിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പി പി ദിവ്യയ്ക്ക് സിപിഎം സീറ്റും നിഷേധിച്ചിരുന്നു

