ഇൻഷുറൻസ് നിഷേധിച്ചു: യൂണൈറ്റഡ് ഇൻഷുറൻസ് കമ്പനി 36,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

insight kerala

മലപ്പുറം: ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ച യൂണൈറ്റഡ് ഇൻഷുറൻസ് കമ്പനിക്ക് കനത്ത തിരിച്ചടി. തീപിടുത്തത്തിൽ പൂർണ്ണമായി നശിച്ച കടയ്ക്ക് 35 ലക്ഷം രൂപ ഇൻഷുറൻസ് തുകയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി പതിനായിരം രൂപയും ഉൾപ്പെടെ 36,10,000 രൂപ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ വിധിച്ചു.

പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന സി.കെ. ടോയ്‌സ് ഉടമയായ കിഴക്കേതിൽ ബാലചന്ദ്രൻ നായർ സമർപ്പിച്ച ഹർജിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിർണ്ണായകമായ വിധി. കേരള ഗ്രാമീണ ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനം 35 ലക്ഷം രൂപയ്ക്ക് ബാങ്ക് മുഖേന ഇൻഷുർ ചെയ്തിരുന്നു. കൃത്യമായി ഇൻഷുറൻസ് പ്രീമിയം അടച്ചു വരുന്നതിനിടെയാണ് 2021 ഓഗസ്റ്റ് 16-ന് രാത്രിയിൽ കടയിൽ തീപിടിത്തം ഉണ്ടാവുകയും സ്ഥാപനം പൂർണ്ണമായി കത്തിനശിക്കുകയും ചെയ്തത്.

രേഖകൾ കത്തിനശിച്ചു; ഇൻഷുറൻസ് കമ്പനി നിഷേധിച്ചു

സംഭവം പോലീസിലും ബാങ്കിലും ഇൻഷുറൻസ് കമ്പനിയിലും ഉടൻ അറിയിച്ചെങ്കിലും ആനുകൂല്യം നൽകാൻ കമ്പനി തയ്യാറായില്ല. നഷ്ടം തെളിയിക്കുന്നതിന് രേഖകൾ ഹാജരാക്കിയില്ലെന്നും, ഇൻഷുർ ചെയ്ത കടയുടെ നമ്പറും അപകടത്തിൽപ്പെട്ട സ്ഥലവും വ്യത്യസ്തമാണെന്നുമുള്ള വാദങ്ങളാണ് കമ്പനി കമ്മീഷന് മുന്നിൽ ഉന്നയിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എന്നാൽ, ഇൻഷുർ ചെയ്ത കട തന്നെയാണ് കത്തിനശിച്ചതെന്നും, അപകടത്തിൽ എല്ലാ രേഖകളും കത്തിപ്പോയതിനാൽ രേഖകൾ ഹാജരാക്കാൻ കഴിയില്ലെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. 25 ലക്ഷം രൂപ വായ്പ അനുവദിച്ച ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്റ്റോക്ക് രജിസ്റ്റർ മതിയായ രേഖയായി കണക്കാക്കാമെന്നും കമ്മീഷൻ ഉത്തരവിട്ടു. സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ചതിൽ എല്ലാ മാസവും 35 ലക്ഷത്തിലധികം രൂപയുടെ സ്റ്റോക്ക് കടയിൽ ഉണ്ടായിരുന്നതായി വ്യക്തമായതിനെ തുടർന്നാണ്, ഇതോടെ 35 ലക്ഷം രൂപ പൂർണ്ണമായും അനുവദിക്കാൻ കമ്മീഷൻ വിധിച്ചത്.

₹1.1 ലക്ഷം അധികം നൽകണം

സംഭവത്തിന് ശേഷം ഇൻഷുറൻസ് അനുവദിക്കാതെ കാലതാമസം വരുത്തിയതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി പതിനായിരം രൂപയും നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. കമ്മീഷൻ പ്രസിഡന്റ് കെ. മോഹൻദാസ്, അംഗങ്ങളായ പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Share This Article