ദക്ഷിണ ഫിലിപ്പീൻസിലെ മിന്ദനാവോ തീരത്ത് അതിശക്തമായ ഭൂചലനം. ഇതേത്തുടർന്ന് ഫിലിപ്പീൻസിലും അയൽരാജ്യമായ ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആഗോള നിരീക്ഷണ ഏജൻസികളും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസിന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി. ഭൂപ്രതലത്തിൽ നിന്ന് 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യം 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് ജി.എഫ്.ഇസെഡ് പുതുക്കി നിശ്ചയിക്കുകയായിരുന്നു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും 15 കിലോമീറ്റർ മാത്രം അകലെയുള്ള ഫിലിപ്പീൻസിലെ ജനറൽ സാന്റോസ് നഗരത്തിൽ ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. വീടുകളിലെ ഫർണിച്ചറുകളും ടി.വി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും വീണുതകർന്നതായി പ്രാദേശിക റേഡിയോ സ്റ്റേഷൻ റിപ്പോർട്ട് ചെയ്തു. തുടർചലനങ്ങൾ ഭയന്ന് ജനങ്ങൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും കൂട്ടത്തോടെ തെരുവുകളിലേക്ക് ഓടിയിറങ്ങി. മേഖലയിൽ പലർക്കും പരിക്കേറ്റതായി വിവരമുണ്ടെങ്കിലും നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ അധികൃതർ വിലയിരുത്തി വരുന്നതേയുള്ളൂ.

