പയ്യന്നൂരിലെ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി രക്തസാക്ഷി ധനരാജ് കുടുംബസഹായ ഫണ്ട് തട്ടിപ്പിന്റെ രേഖകൾ പുറത്തുവിട്ട് മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായ അദ്ദേഹം, ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റടക്കമുള്ള രേഖകൾ പരസ്യപ്പെടുത്തിയത്.
2018 ജൂലൈ 9-ന് പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലെ ധനരാജ് കുടുംബസഹായ നിധി അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്. ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചെലവഴിച്ചതിന്റെ കണക്കുകൾ കമ്മിറ്റിക്ക് മുൻപാകെ അവതരിപ്പിച്ചതിന്റെ പകർപ്പും കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടു.
രക്തസാക്ഷിയുടെ പേരിൽ സമാഹരിച്ച ഫണ്ടിൽ നിന്ന് പണം അപഹരിച്ചത് പാർട്ടിയെ വിശ്വസിക്കുന്ന കുടുംബങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. “ധീര രക്തസാക്ഷി സഖാവ് ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ടിൽ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്? ഈ ധനാപഹരണം പാർട്ടിയെയും അനുഭാവികളെയും വഞ്ചിക്കുന്നതല്ല എന്ന് നെഞ്ചിൽ തൊട്ട് പറയാൻ നേതൃത്വത്തിന് സാധിക്കുമോ?” വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു.

