തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കെ അപ്രതീക്ഷിത നീക്കങ്ങളുമായി കോണ്‍ഗ്രസ്. വി.എസ് അച്യുതാനന്ദന്‍റെ മുന്‍ പി എ , എ സുരേഷ് മലമ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും. നാളെ യുഡിഎഫിന്‍റെ പുതുയുഗയാത്രയില്‍ സുരേഷ് പങ്കെടുക്കും. കെപിസിസി നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു നേരത്തെ സുരേഷ് അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സുരേഷ് തന്നെ സ്ഥാനാർത്ഥിയാകുന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് സുരേഷ് അന്ന് വെളിപ്പെടുത്തിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായെന്നും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സുരേഷ് പറഞ്ഞിരുന്നത്.
