കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിൽ, ടോസ് വേളയിൽ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ തമ്മിലുള്ള ശീതയുദ്ധം പ്രകടമായി. ടോസിനായി പിച്ചിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക് നായകൻ സൽമാൻ അലി ആഗയും പരസ്പരം കണ്ണിൽ നോക്കാനോ ഹസ്തദാനം ചെയ്യാനോ തയ്യാറായില്ല. ടോസ് നേടിയ സൽമാൻ ആഗ ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം ഹസ്തദാനത്തിന് കാത്തുനിൽക്കാതെ മടങ്ങി. മത്സരത്തിന് മുന്നോടിയായി ഹസ്തദാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ’24 മണിക്കൂർ കാത്തിരിക്കൂ’ എന്ന് പറഞ്ഞ് സൂര്യകുമാർ ഒഴിഞ്ഞുമാറിയിരുന്നു.
കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പ് മുതലാണ് ഇന്ത്യ-പാക് താരങ്ങൾക്കിടയിൽ ഹസ്തദാന വിലക്ക് ആരംഭിച്ചത്. പഹൽഗാം ഭീകരാക്രമണത്തിനും അതിനു മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിനും’ പിന്നാലെ, പാകിസ്ഥാനുമായുള്ള എല്ലാ കായിക മര്യാദകളും ഒഴിവാക്കാൻ ഇന്ത്യൻ ടീം തീരുമാനിക്കുകയായിരുന്നു. മുൻപ് ദുബായിൽ നടന്ന മത്സരത്തിന് ശേഷം പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ച ഇന്ത്യൻ ടീമിന്റെ നടപടി വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ബാബർ അസം, ഷഹീൻ അഫ്രീദി തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട കരുത്തുറ്റ നിരയുമായാണ് പാകിസ്ഥാൻ ഇറങ്ങുന്നത്. മറുഭാഗത്ത് സൂര്യകുമാറിന്റെ നേതൃത്വത്തിൽ അഭിഷേക് ശർമ്മ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര തുടങ്ങിയവരടങ്ങുന്ന ശക്തമായ നിരയാണ് ഇന്ത്യക്കുള്ളത്. കായികമായ പോരാട്ടത്തിനപ്പുറം നയതന്ത്രപരമായ വിയോജിപ്പുകൾ കൂടി നിഴലിക്കുന്ന ഒരു മത്സരത്തിനാണ് കൊളംബോ ഇ സാക്ഷ്യം വഹിക്കുന്നത്.

