തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് ദേവസ്വം മുൻ മന്ത്രിമാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ അന്വേഷണ സംഘത്തിന്റെ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ച മൊഴികളിൽ നിന്നാണ് രണ്ട് മന്ത്രിമാരുടെ ബന്ധം വ്യക്തമായത്.
ഇവർക്ക് സ്വർണപ്പാളി കടത്തുമായി നേരിട്ട് ബന്ധമില്ല. എന്നാൽ സംഭവങ്ങൾ അറിഞ്ഞിട്ടും യുക്തമായ നടപടി സ്വീകരിക്കുകയോ അന്വേഷണത്തിന് മുൻകൈ എടുക്കുകയോ ചെയ്തില്ലെന്നതാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിന് കാരണം. ഇപ്പോൾ പ്രതിസ്ഥാനത്തുള്ള ചിലരുടെ സ്വാധീനവും പ്രതിഫലം പറ്റിയതുമാണ് ഈ നിസംഗ നിലപാടിന് കാരണമെന്നാണ് സംശയിക്കുന്നത്.
മുൻ ദേവസ്വം പ്രസിഡൻ്റ് പദ്മകുമാറിൻ്റെ മൊഴിയും ചില മുൻ എക്സിക്യൂട്ടീവ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ മൊഴിയും എടുത്ത ശേഷം നിയമോപദേശം കൂടി തേടിയ ശേഷമായിരിക്കും മുൻ മന്ത്രിമാരിലേയ്ക്ക് അന്വേഷണ സംഘമെത്തുക. ഇതിന് മുൻപ് ഇപ്പോഴത്തെ ദേവസ്വം പ്രസിഡൻ്റിൻ്റെ മൊഴിയെടുക്കും. പ്രതി ചേർക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും.
മുൻ മന്ത്രിമാരുടെ മൊഴിയെടുക്കുന്നതിന് മുൻപ് അവരിലേയ്ക്ക് സംശയത്തിൻ്റെ നിഴൽ എത്തിയതിൻ്റെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിക്കാനും തീരുമാനമുണ്ട്. കോടതി നിർദ്ദേശ പ്രകാരം മുൻ മന്ത്രിമാർക്കെതിരായ നടപടികൾ ആരംഭിച്ചാൽ രാഷ്ട്രീയ സമ്മർദ്ദം ഒഴിവാക്കാനാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്

