തിരുവനന്തപുരം: എസ്.എ.റ്റി. (SAT) ആശുപത്രിയിൽ 11 വെന്റിലേറ്ററുകൾ പ്രവർത്തനരഹിതമാണെന്ന ഗുരുതരമായ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ഒരു പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. മെഡിക്കൽ എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ റാങ്കിൽ കുറയാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പീഡിയാട്രിക്ക് സർജറിയിലെയും നവജാതശിശുരോഗ വിഭാഗത്തിലെയും വെന്റിലേറ്ററുകൾ പ്രവർത്തനക്ഷമമാണോ എന്ന് പ്രത്യേകം പരിശോധിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വെന്റിലേറ്ററുകൾ പ്രവർത്തനക്ഷമമല്ലെങ്കിൽ, തകരാറുകൾ ഉടൻ തീർത്ത് അവ പ്രവർത്തനക്ഷമമാക്കണം. അറ്റകുറ്റപ്പണി സാധ്യമല്ലെങ്കിൽ, പുതിയവ മാറ്റി വാങ്ങുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
എസ്.എ.റ്റി. ആശുപത്രി സൂപ്രണ്ടും ഒരു മാസത്തിനകം പ്രത്യേക റിപ്പോർട്ട് സമർപ്പിക്കണം. കൂടാതെ, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിഷയത്തിൽ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പുതിയ വെന്റിലേറ്ററുകൾ വാങ്ങാനായി സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം.
ഡെപ്യൂട്ടി ഡി.എം.ഇ., എസ്.എ.റ്റി. ആശുപത്രി സൂപ്രണ്ടിന്റെ പ്രതിനിധി, ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി എന്നിവർ ഡിസംബറിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

