കൈവിട്ട ‘മഞ്ഞുമ്മൽ ബോയ്സ്’; ആദ്യ സംവിധാന സ്വപ്നം നഷ്ടപ്പെട്ട ഡിഗാൾ ജെയിംസിന്റെ നെഞ്ചുപൊള്ളുന്ന കഥ!

insight kerala
Digal James

മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം നേടിയതിൻ്റെ ആഹ്ലാദത്തിനിടയിലും, മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സി’ൻ്റെ ഭാഗമാവാൻ കഴിയാതെ പോയതിൽ ഏറ്റവും നിരാശയുള്ള അഭിനേതാവായിരിക്കാം ഒരുപക്ഷെ ആസിഫ് അലി. “ഞാൻ മനസ്സിലാക്കിയതിനേക്കാൾ ഒരുപാട് മുകളിലായിരുന്നു മഞ്ഞുമ്മൽ ബോയ്സ്” എന്നാണ് ആസിഫ് അലി മാസങ്ങൾക്കുമുമ്പ് പറഞ്ഞത്.

എന്നാൽ, നടക്കാതെ പോയ തൻ്റെ ആദ്യ സംവിധാനസംരംഭത്തിന് മറ്റൊരാൾ അവാർഡും തൂക്കി പോകുന്നത് കാണുമ്പോൾ ആസിഫിനുണ്ടായതിനേക്കാൾ എത്രയോ വലിയ നിരാശയാവും സഹസംവിധായകൻ ഡിഗാൾ ജെയിംസിന് അനുഭവിക്കേണ്ടി വരിക!

‘തനിക്കുള്ള സമയമായിട്ടില്ല’ എന്ന തിരിച്ചറിവിനപ്പുറം ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ ഡിഗാൾ ഇന്നും ‘താരങ്ങളുടേയും’ നിർമ്മാതാക്കളുടേയും പിറകേ അലയുകയാണ്. സിനിമയെ സ്വപ്നം കാണുന്നവർക്ക് പ്രചോദനമാവുന്ന, എന്നാൽ മറക്കാതിരിക്കേണ്ട ആ ‘നഷ്ടസ്വപ്നത്തിന്റെ’ കഥ ഡിഗാൾ ‘ഇൻസൈറ്റ് കേരള’യോട് പങ്കുവെച്ചു.

പത്രത്താളിൽ നിന്ന് സിനിമാ സ്വപ്നത്തിലേക്ക്: ഒരു പതിറ്റാണ്ടിന്റെ യാത്ര

2006 ഒക്ടോബർ 21-ന് മലയാള മനോരമ പത്രത്തോടൊപ്പം പ്രസിദ്ധീകരിച്ച ‘ശ്രീ’യിലും അടുത്ത ദിവസം കേരളകൗമുദി സൺഡേ സപ്ലിമെൻ്റിലും വന്ന ലേഖനത്തിലൂടെയാണ് മഞ്ഞുമ്മലിലെ ബോയ്സിനെക്കുറിച്ച് ഡിഗാൾ ആദ്യമായി അറിയുന്നത്. അതിലെ ചലച്ചിത്ര സാധ്യത തിരിച്ചറിഞ്ഞ ഡിഗാൾ കാലങ്ങളോളം അത് മനസ്സിൽ താലോലിച്ച് ആ കഥ ഒടുവിൽ എഴുതി പൂർത്തിയാക്കി.

Digal James Untold Story

സഹസംവിധായകനായി പണിയെടുക്കുന്നതിനിടയിലും ആദ്യ സിനിമയെന്ന സ്വപ്നവുമായി ഡിഗാൾ പല നിർമ്മാതാക്കളെയും സമീപിച്ചു. ‘മാർക്കറ്റുള്ള നായകനെ കിട്ടിയാൽ പണം മുടക്കാം’ എന്ന നിർമ്മാതാക്കളുടെ ഉറപ്പിൽ, ഡിഗാളിൻ്റെ ഡേറ്റിനായുള്ള പരക്കം പാച്ചിൽ ആരംഭിച്ചു.

ദുൽഖർ മുതൽ റോഷൻ വരെ: കൈവിട്ട താരങ്ങൾ

  • ദുൽഖർ സൽമാൻ (2012): ഉസ്താദ് ഹോട്ടലിൻ്റെ ഡബ്ബിംഗ് പൂർത്തിയാക്കി വീട്ടിലെത്തിയ ദുൽഖറിനെ കാത്ത് ഡിഗാൾ ഉണ്ടായിരുന്നു. കഥ ഇഷ്ടപ്പെട്ടെങ്കിലും, ഗുണ കേവിൽ അകപ്പെടുന്നതിന് പകരം രക്ഷപ്പെടുത്തുന്ന കഥാപാത്രമാണെങ്കിൽ ചെയ്യാമെന്ന് ദുൽഖർ സമ്മതിച്ചു. എന്നാൽ, വർഷങ്ങൾക്കിപ്പുറം വീണ്ടും സമീപിച്ചപ്പോൾ തൻ്റെ തിരക്കുകൾ കാരണം ഉടനെയൊന്നും സിനിമ ചെയ്യാനാവില്ലെന്ന് പറഞ്ഞ്, മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കാൻ ഉപദേശിച്ച് ദുൽഖർ സ്നേഹപൂർവ്വം മടക്കിയയച്ചു.
  • ആസിഫ് അലി: ‘കൗബോയ്’ എന്ന ചിത്രത്തിലെ പരിചയത്തിൽ ആസിഫ് അലിയോട് കഥ പറയാൻ തീരുമാനിച്ചു. ഇരുപതാം ദിവസം കഥ പൂർണ്ണമായും കേട്ട ആസിഫ്, ‘അടുത്ത പടത്തിന് ശേഷം ആലോചിക്കാം’ എന്ന മറുപടിയിൽ ഡിഗാളിനെ മടക്കിയയച്ചു. പിന്നീട് അനുകൂലമായ മറുപടി ലഭിച്ചില്ല.
  • അർജ്ജുൻ അശോകൻ: റാഫിമെക്കാർട്ടിൻ ടീമിലെ മെക്കാർട്ടിൻ നിർദ്ദേശിച്ചതനുസരിച്ച് അർജ്ജുൻ അശോകനെ കണ്ടെങ്കിലും, “നീ എന്ത് കഥയാ അവിടെപ്പോയി പറഞ്ഞത്?” എന്ന് മെക്കാർട്ടിൻ വിളിച്ച് ചോദിച്ചതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.
  • ഷെയ്ൻ നിഗം: കഥ കേട്ടയുടൻ താൽപ്പര്യമില്ലെന്ന ഒറ്റവാക്കിൽ ഷെയ്ൻ വിസമ്മതം അറിയിച്ചു.
  • റോഷൻ മാത്യു (2021): ഫോണിലൂടെ കഥ കേട്ട റോഷൻ, രണ്ടാമത്തെ കഥാപാത്രത്തെക്കുറിച്ച് അന്വേഷിക്കുകയും സ്ക്രിപ്റ്റ് മെയിലിൽ അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്കുശേഷം, ‘ഒരു സർവൈവൽ ത്രില്ലർ ചെയ്യാനുള്ള മൂഡിലല്ല താനിപ്പോൾ ഉള്ളത്’ എന്ന് പറഞ്ഞ് റോഷൻ പിൻമാറി.

മറ്റൊരാളുടെ ‘കൺമണി അൻപോട് കാതലൻ’

വീണ്ടും ശ്രമങ്ങൾ തുടരുന്നതിനിടെയാണ് 2022-ൽ ‘മഞ്ഞുമ്മൽ ബോയ്സ്’ ടൈറ്റിൽ പുറത്തുവരുന്നത്. ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്ന കൈകൾ ശ്രദ്ധിച്ച ഡിഗാൾ, ഇത് താൻ സംവിധാനം ചെയ്യാനായി ഒരുക്കിയ കഥയാണെന്ന് തിരിച്ചറിഞ്ഞു. താൻ എഴുതിവച്ച ‘കൺമണി അൻപോട് കാതലൻ’ അടക്കം പ്രധാന സീനുകൾ മറ്റൊരാളുടെ സിനിമയിൽ കണ്ട ഡിഗാളിന് ഒരു കാര്യം വ്യക്തമായി: എവിടെയോ എന്തോ ഒരു വശപ്പിശക് സംഭവിച്ചിരിക്കുന്നു.

പൊതു ഇടത്തിൽ വന്ന ഒരു വാർത്തയെ അടിസ്ഥാനമാക്കി ആർക്കും ചെയ്യാവുന്ന സിനിമയായതുകൊണ്ട് ഡിഗാൾ നിശബ്ദനായി.

മഞ്ഞുമ്മൽ ബോയ്സ് ചരിത്രവിജയം നേടി മുന്നേറുന്നതിനിടെ രണ്ടു മാസം മുൻപ്, കൊല്ലം ബസ് സ്റ്റാൻഡിനടുത്ത് വെച്ച് ആസിഫ് അലിയെ വീണ്ടും കണ്ട ഡിഗാൾ പഴയ കഥയെക്കുറിച്ച് സംസാരിച്ചു. താൻ കൈവിട്ടുകളഞ്ഞ സിനിമയാണ് മഞ്ഞുമ്മൽ എന്ന് അപ്പോഴാണ് ആസിഫ് ഓർത്തെടുത്തത്. “സാരമില്ല, നമുക്ക് മറ്റൊരു സിനിമ ചെയ്യാം” എന്ന ആസിഫിൻ്റെ ആശ്വാസവാക്കുകളിൽ പ്രതീക്ഷയോടെ ഡിഗാൾ തൻ്റെ ആദ്യസിനിമയുടെ സ്വപ്നങ്ങളും പേറി യാത്ര തുടരുന്നു.

ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ഡിഗാൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.എൽ.ഒ. ചുമതലയുടെ ഭാഗമായി വീടുകൾ കയറിയിറങ്ങുന്നതിനിടെയാണ് ‘തന്റെ സ്വന്തം മഞ്ഞുമ്മൽ പിള്ളേർക്ക്’ അവാർഡ് കിട്ടിയത് അറിയുന്നത്. നിറഞ്ഞ മനസോടെ ചിദംബരത്തിനേയും കൂട്ടുകാരെയും അഭിനന്ദിച്ച് ഡിഗാൾ വീടുവീടാന്തരം കയറിയിറങ്ങുന്നു… ജീവിയ്ക്കാനായി… ഒപ്പം; തന്റെ ആദ്യ സിനിമയ്ക്കായുള്ള ജീവിത കഥകളും തേടി…

Share This Article