കുൽദീപിനെ പുറത്തിരുത്തിയത് കടുത്ത അനീതി, ഹർഷിത് റാണയുടെ ബോളിംഗിന് ‘സ്ട്രെങ്ത് ഡെലിവറി’യില്ല: ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

insight kerala

ന്യൂഡൽഹി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ തോൽവിക്കും, ഇതോടെ പരമ്പര നഷ്ടമായതിനും പിന്നാലെ ടീം സെലക്ഷനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സ്പെഷ്യലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിനെ പുറത്തിരുത്തിയത് കടുത്ത അനീതിയാണെന്നും, ഹർഷിത് റാണയുടെ ബോളിംഗിന് കരുത്തുള്ള ‘സ്ട്രെങ്ത് ഡെലിവറി’ ഇല്ലെന്നും കൈഫ് തുറന്നടിച്ചു. ഓസ്‌ട്രേലിയ 2 വിക്കറ്റിനാണ് രണ്ടാം ഏകദിനം വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ൻ്റെ അജയ്യമായ ലീഡ് നേടിയത്.

കുൽദീപ് പുറത്തിരിക്കുന്നത് അനീതി

തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് ടീം മാനേജ്‌മൻ്റിൻ്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തത്. ‘ഹർഷിത് റാണയേയോ നിതീഷ് കുമാർ റെഡ്ഡിയേയോ ഒരാളെ മാത്രമേ ടീമിൽ കളിപ്പിക്കാൻ പാടുള്ളൂ, കാരണം രണ്ടുപേർക്കും ഒരുമിച്ച് കളിക്കാനാവില്ല. എന്നാൽ അവർക്ക് വേണ്ടി കുൽദീപ് യാദവ് പുറത്തിരിക്കുന്നത് വ്യക്തമായ അനീതിയാണ്,’ കൈഫ് പറഞ്ഞു.

‘ഞാൻ ഹർഷിത് റാണയെ ശ്രദ്ധിക്കുന്നുണ്ട്, പക്ഷെ അദ്ദേഹത്തിന് ഒരു ‘സ്ട്രെങ്ത് ഡെലിവറി’ ഇല്ല. അദ്ദേഹത്തിന് ഒരു മികച്ച ഔട്ട് സ്വിംഗറോ ഇൻ സ്വിംഗറോ ഇല്ല. സിറാജിനേയും ബുംറയേയും പോലെ യോർക്കറോ, വേഗമോ, സ്ലോവർ വണ്ണുകളോ പോലുള്ള ഒരു പ്രത്യേക ശക്തിയും ഞാൻ റാണയിൽ കാണുന്നില്ല. അദ്ദേഹം 140-ൽ അധികം വേഗത്തിൽ പന്തെറിയുന്ന ബൗളറുമല്ല.’- കൈഫ് വിമർശിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആദം സാംപയെക്കാൾ മികച്ചവൻ കുൽദീപ്

കളിയുടെ ഗതി തിരിച്ചുവിട്ട ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപയുടെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് കുൽദീപിനെ ഉൾപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം കൈഫ് സ്ഥാപിച്ചത്. നാല് വിക്കറ്റെടുത്ത സാംപയായിരുന്നു കളിയിലെ താരം.

‘കുൽദീപ് ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ, 100% ഉറപ്പ് ഇന്ത്യ ഈ കളി ജയിക്കുമായിരുന്നു. പിച്ചിൽ ഗ്രിപ്പും ടേണും ലഭിക്കുമ്പോൾ സാംപ വന്ന് ചില വമ്പൻമാരെ പുറത്താക്കി കളി മാറ്റാമെങ്കിൽ, കുൽദീപിനെ പോലുള്ള ഒരു ബൗളർക്ക് ഈ പരിചയമില്ലാത്ത ഓസ്‌ട്രേലിയൻ മധ്യനിരയ്‌ക്കെതിരെ എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിച്ചു നോക്കൂ.’

‘നിർണ്ണായകമായ ഈ മത്സരത്തിൽ നിങ്ങൾ അദ്ദേഹത്തെ കളിപ്പിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ പോലും ഇല്ലാതിരുന്ന സാംപ തിരിച്ചെത്തി മാൻ ഓഫ് ദ മാച്ച് നേടി. ആദം സാംപയെക്കാൾ ആയിരം മടങ്ങ് മികച്ച ബൗളറാണ് കുൽദീപ് യാദവ്,’ മുഹമ്മദ് കൈഫ് കൂട്ടിച്ചേർത്തു.


കളിക്കാരെ തിരഞ്ഞെടുക്കുന്നതിലെ ഈ തീരുമാനങ്ങൾ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് തിരിച്ചടിയായെന്ന് കൈഫിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. മൂന്നാം ഏകദിനത്തിൽ ടീം സെലക്ഷനിൽ മാറ്റങ്ങൾ വരുത്തുമോ എന്ന ആകാംഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.

Share This Article