കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് പിഴ വിധിച്ച് കസ്റ്റംസിന്റെ നടപടി. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലാണ് 44 പ്രതികള്‍ക്കെതിരെ 66.60 കോടി രൂപ പിഴ ചുമത്തിയത്. മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം കേസില്‍ പ്രതികളാണ്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഉത്തരവിട്ടു.
സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, റമീസ് എന്നിവര്‍ക്ക് ആറ് കോടി രൂപ വീതം പിഴ ചുമത്തി. മുന്‍ യുഎഇ കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും ആറ് കോടി രൂപ വീതം പിഴയിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍. സെക്രട്ടറി എം. ശിവശങ്കറിന് അന്‍പത് ലക്ഷം രൂപ പിഴ വിധിച്ചു. സ്വര്‍ണം കടത്തിയ കേസില്‍ ശിവശങ്കറും പങ്കാളിയെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
മൊത്തം 44 പ്രതികളുള്ള കേസില്‍ ഏഴുപേരെ ഇനിയും പിടികൂടാനുണ്ട്. ഇവരൊഴികെയുള്ള പ്രതികളില്‍നിന്ന് 66.60 കോടി രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. മറ്റ് പ്രതികളെകൂടി പിടികൂടിയാല്‍ ഇവരില്‍നിന്നും പിഴ ഈടാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
രാജ്യത്ത് ആദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇത്രയും വലിയ തുക പിഴ ഈടാക്കുന്നത്. പ്രതികളില്‍ പലരുടെയും ആഡംബരവാഹനങ്ങളും കസ്റ്റംസ് കണ്ടുകെട്ടിയിട്ടുണ്ട്.
ഉത്തരവിനെതിരേ പ്രതികള്‍ക്ക് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. ട്രിബ്യൂണലിന് ഉത്തവ് ശരിവെയ്ക്കുകയോ തിരുത്തലുകള്‍ ആവശ്യപ്പെടുകയോ ചെയ്യാം. എന്നാല്‍ സാധാരണഗതിയില്‍ ഇത്തരം കേസുകളില്‍ പിഴത്തുകയില്‍ ഇളവുലഭിക്കാന്‍ സാധ്യത വളരെ കുറവാണ്.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം കാര്‍ഗോ കോപ്ലക്സില്‍ നിന്ന് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. ഏകദേശം 14.65 കോടി രൂപ മൂല്യം കണക്കാക്കുന്ന 30 കിലോ സ്വര്‍ണമാണ് പിടികൂടിയത്. 2019 മുതല്‍ 2020ന്റെ ആദ്യപാദംവരെ നയനന്ത്രബാഗേജുവഴി പ്രതികള്‍ സ്വര്‍ണം കടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
- വിഡി സതീശൻ്റെ രണ്ടാം വിവാഹ വ്യാജരേഖ; റിപ്പോർട്ടർ ടിവി മുതലാളി ആൻ്റോ അഗസ്റ്റിനെതിരെ കേസെടുക്കണമെന്ന് പരാതി
- ‘മുഖ്യമന്ത്രിയും എകെ ബാലനും തമ്മിലെ കൂടിക്കാഴ്ച ദുരൂഹം; ഇഡി കേസിൽ ഒത്തുതീർപ്പിന് ശ്രമം’; ബിജെപി
- അടുത്ത ബ്രിക്സ് ഉച്ചകോടിക്ക് ചൈന അധ്യക്ഷത വഹിക്കും; പ്രധാന തീരുമാനങ്ങളുമായി സംയുക്ത പ്രസ്താവന
- ‘വിശാല കമ്മിറ്റിയിൽ വ്യക്തി കേന്ദ്രീകൃത വിമർശനം വേണ്ട’; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്
- ഒക്ടോബറിൽ സംസ്ഥാനത്ത് പുതിയ വൈദ്യുതിനയം; പുനരുപയോഗ ഊർജ്ജത്തിന് പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി

