മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എൻഎസ്എസിൻ്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരൻ നായരുടെ വിമർശനം ഉണ്ടായത്. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന സതീശൻ്റെ പഴയകാല പരാമർശങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടിയാണ് വിമർശനം. പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവിൽ നിലപാട് മാറ്റി അഹങ്കാരിയായ രീതിയിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയെന്നാണ് വിമർശനം. നേരത്തേയും, സതീശനെതിരെ സുകുമാരൻ നായർ കടുത്ത പ്രയോഗങ്ങൾ നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് ഇന്നത്തെ വിമർശനവും.
മുഖ്യമന്ത്രിയായതിന് ശേഷം എൻഎസ്എസ് ജനറൽ സെക്രട്ടറി മധ്യസ്ഥർ വഴി കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നു എങ്കിലും ഉണ്ടായില്ല എന്നാണ് വിവരം. ഫോണിൽ മുഖ്യമന്ത്രിയെ സുകുമാരൻ നായർ വിളിക്കാൻ ശ്രമിച്ചെങ്കിലും അതും സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി വിഡി സതീശൻ എൻഎസ്എസ് ആസ്ഥാനത്ത് ഇതുവരെ പോയിട്ടില്ല. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സതീശനെ അതിരൂക്ഷമായി വിമർശിച്ചിട്ടുള്ള വ്യക്തിയാണ് സുകുമാരൻ നായർ. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയായ ശേഷം സുകുമാരൻ നായരെ കാണാനോ സംസാരിക്കാനോ വി ഡി സതീശൻ ഇതുവരെയും ശ്രമിച്ചതുമില്ല.

