തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കപ്പെട്ട ആരോപണ വിധേയരെ മാറ്റാൻ ധാരണ. പേഴ്സണൽ സെക്രട്ടറി അടക്കം ആരോപണവിധേയരായ മൂന്നുപേരെ മാറ്റാനാണ് ധാരണ. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ സ്റ്റാഫിൽ മൂന്നുപേർ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള സംഭവങ്ങളിൽ ആരോപണ വിധേയരാണെന്ന വാർത്ത “ഇൻസൈറ്റ് കേരളയാണ്’ പുറത്തുകൊണ്ടുവന്നത്.
സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ബോർഡിലെ ഇടതുപക്ഷ യൂണിയൻ പ്രവർത്തകരിൽ നിന്നും ഇതിന്റെ വിശദവിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ എത്തിയപ്പോഴാണ് റിപ്പോർട്ട് തേടിയത്. നിലവിലെ സാഹചര്യത്തിൽ ആരോപണ വിധേയരെ പ്രസിഡന്റിന്റെ സ്റ്റാഫിൽ നിയമിക്കുന്നത് അംഗീകരിക്കാം കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ പ്രസിഡന്റിന്റെ പി എസ് ആയി നിയമിച്ചത് ലക്ഷങ്ങളുടെ ക്രമക്കേട് ആരോപണം നേരിടുന്ന ബോർഡ് ഉദ്യോഗസ്ഥനെയാണ്. മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ പേഴ്സണൽ സ്റ്റാഫിലും ഇതേ ഉദ്യോഗസ്ഥനെ തന്നെയായിരുന്നു നിയമിച്ചത്. ഇതിനൊപ്പം പുതിയ പ്രസിഡന്റിന്റെ സ്റ്റാഫിൽ നിയമിച്ച മറ്റ് രണ്ട് ജീവനക്കാരും സമാന ആരോപണം നേരിടുന്നവരാണ്.
നിലയ്ക്കലിൽ വസ്തു സംബന്ധമായ വിഷയത്തിൽ ലക്ഷങ്ങളുടെ അഴിമതിയാരോപണ നിഴലിൽ നിൽക്കുന്നയാളെ തന്നെ വീണ്ടും പി എസ് ആയി നിയമിച്ചത് അത്ര കണ്ട് “സുതാര്യം” അല്ലെന്നാണ് ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നുമുണ്ട്. മലയാലപ്പുഴ എഒ ആയിരിക്കെയാണ് ഈ ഉദ്യോഗസ്ഥൻ തിരുവനന്തപുരത്തേക്ക് സ്ഥലം മാറുന്നത്.
മലയാലപ്പുഴ എ ഒ ആയിരിക്കെ തന്റെ മേശ വലിപ്പിൽ നിന്ന് തളി ജീവനക്കാരി നാലു ലക്ഷം രൂപ മോഷ്ടിച്ചുവെന്ന വാദം ഉയർത്തി സഹതാപ തരംഗം സൃഷ്ടിച്ചാണ് 2023 ൽ മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ പി എസ് ആകുന്നത്. ഇതിനായി ചില സംഘടനാ നേതാക്കളും ചരടുവലിച്ചു. പിഎസ് പ്രശാന്തിന്റെ പി എസ് ആയിരിക്കെയും ഈ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുയർന്നിരുന്നു. ആറൻമുള വള്ള സദ്യ വിവാദത്തിലടക്കം കഴിഞ്ഞ ബോർഡിനെ ഇത്രയേറെ പ്രതിസന്ധിയിലാക്കിയത് പേഴ്സണൽ സെക്രട്ടറിയുടെ പിടിപ്പുകേട് ഒന്നുകൊണ്ട് മാത്രമായിരുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

