മുംബൈ: ചരിത്രത്തിലാദ്യമായി ഐ.സി.സി. വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ സമ്മാന വർഷം. ചാമ്പ്യൻമാർക്ക് ലഭിക്കുന്ന ഐ.സി.സിയുടെ സമ്മാനത്തുകയായ ₹39 കോടിക്ക് (44.8 ലക്ഷം ഡോളർ) പുറമെ, ബി.സി.സി.ഐ. നൽകുന്നത് ₹51 കോടി രൂപയാണ്. ഇതോടെ ആകെ ₹90 കോടി രൂപയാണ് ടീം ഇന്ത്യയ്ക്ക് ലഭിക്കുക.
ചരിത്രവിജയത്തിന് പിന്നാലെ ബി.സി.സി.ഐ. സെക്രട്ടറി ദേവജിത് സൈകിയയാണ് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ചത്. ടീം അംഗങ്ങൾ, കോച്ച്, സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെയുള്ള മുഴുവൻ സംഘത്തിനായാണ് ഈ സമ്മാനത്തുക പ്രഖ്യാപിച്ചത്.
ഐ.സി.സി. ലോകകപ്പിന്റെ ആകെ സമ്മാനത്തുക കഴിഞ്ഞ മാസം 300 ശതമാനം വർധിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ ജേതാക്കളായ ഓസ്ട്രേലിയക്ക് ലഭിച്ചത് 13.2 ലക്ഷം ഡോളർ മാത്രമായിരുന്ന സ്ഥാനത്താണിത്. അതേസമയം, റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് ₹19.88 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്.
സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും ₹9.94 കോടി രൂപ വീതവും മറ്റു എട്ട് ടീമുകൾക്കും 2.50 ലക്ഷം ഡോളറും ലഭിക്കും. ഒപ്പം ഓരോ വിജയത്തിനും 34,314 ഡോളർ അധിക പാരിതോഷികവുമുണ്ട്.
നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ തങ്ങളുടെ കന്നി ലോകകപ്പ് കീരീടം നേടിയത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

