കോട്ടയം : സഭ നേതൃത്വവുമായി നിൽക്കുന്ന സാഹചര്യത്തിൽ ഷോൺ ജോർജ് അനുനയ നീക്കത്തിന് ശ്രമിക്കുകയാണ്. സിറോ മലബാർ ആസ്ഥാനത്തെത്തി സഭാ നേതൃത്വവുയി കൂടിക്കാഴ്ച നടത്തി. FCRA ഭേദഗതി ബില്ല് മാറ്റിവെച്ചതിൽ സഭാ നേതൃത്വം ആശ്വാസം പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ഷോൺ ജോർജ് അറിയിച്ചു. കത്തോലിക്കാ സഭയ്ക്ക് വേണ്ടി എല്ലാകാലവും നിലകൊണ്ട വ്യക്തിയാണ് പിസി ജോർജ് എന്നും ഷോൺ ജോർജ് പറഞ്ഞു. സഭാ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമേ ബില്ല് സഭയിൽ വരികയുള്ളൂ. താൻ സ്വന്തം പിതാവിനേക്കാൾ ബഹുമാനിക്കുന്ന ആളാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നും ഷോൺ ജോർജ് പറഞ്ഞു. പി.സി. ജോർജിനും മകൻ ഷോണിനുമെതിരെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെ വിമർശനം പുറത്തു വന്നതിനു ശേഷമായിരുന്നു ഷോൺ ജോർജിന്റെ പ്രതികരണം.
‘‘ഒളിച്ചും പാത്തും നിലപാട് സ്വീകരിക്കേണ്ട എന്ന് പാലാ ബിഷപ്പ് പറഞ്ഞതിനെ ഞാനും സ്വാഗതം ചെയ്യുന്നു. സഭ പരസ്യമായ നിലപാട് സ്വീകരിക്കണം. അപ്പോൾ ഏതു പാര്‍ട്ടിയാണ് സഭയ്ക്ക് വേണ്ടിയും വിശ്വാസികള്‍ക്കു വേണ്ടിയും കാര്യങ്ങൾ ചെയ്തത് എന്ന് ചർച്ച ചെയ്യപ്പെടും. അത് സ്വാഗതം ചെയ്യുന്നു. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ പാലാ ബിഷപ്പിനെതിരെ ആക്രോശിക്കുകയും രൂപതാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുകയും ചെയ്തപ്പോൾ ഇടതുപക്ഷവും അവർക്കൊപ്പമുള്ള കേരള കോൺഗ്രസ് മാണി ഗ്രൂപ്പും എട്ടു കേസുകള്‍ പിതാവിനെതിരെ എടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിതാവിനെ തുറുങ്കലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ രണ്ടു മുന്നണിയിൽ നിന്നും ക്രൈസ്തവർക്ക് നീതി കിട്ടില്ലെന്ന ചിന്ത ഉടലെടുത്തത് പിതാവിനെതിരായ അക്രമത്തിൽ നിന്നു തന്നെയാണ്. അന്ന് പിതാവിന് അനുകൂലമായി പിന്തുണ നൽകിയത് ബിജെപിയും ആർഎസ്എസും പിന്നെ പി.സി.ജോർജുമാണ്. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാണോ എന്നതു പോലും മാർ ജോസഫ് കല്ലറങ്ങാട്ടിനോട് ചോദിച്ചിട്ടാണ് പാർട്ടിയെ സമ്മതം അറിയിച്ചത്’’ – ഷോൺ ജോർജ് പറഞ്ഞു.
