തിരുവനന്തപുരം: അഞ്ചരക്കണ്ടി കോളേജ് അധികൃതർക്കെതിരെ കടുത്ത ആരോപണമാണ് നിതിൻ രാജിന്റെ കുടുംബം ഉന്നയിക്കുന്നത്. കോളേജ് അധികൃതർ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് നിതിൻ രാജിൻ്റെ സഹോദരിയുടെ ഭർത്താവ് ആരോപിച്ചു.
“എന്തോ സംഭവിച്ചിട്ടുണ്ട്. നിതിൻ സന്തോഷവാനായിരുന്നു. ക്ലാസ് മുറിയിൽ നിന്ന് തെരുവ് പട്ടിയെന്ന് വിളിച്ച് എച്ച് ഒ ഡി അധിക്ഷേപിച്ചു. നിതിൻ സഹോദരിയോട് വിവരങ്ങൾ പറഞ്ഞിരുന്നു. വീട്ടിലേക്ക് വരുമെന്ന് പറഞ്ഞയാളാണ്. ജീവനൊടുക്കേണ്ട സാഹചര്യമില്ല. പ്ലസ് ടു കഴിഞ്ഞ് ഒറ്റയ്ക്ക് പഠിച്ച് സീറ്റ് നേടിയ കുട്ടിയാണ്. ആദ്യം മുതലേ റാഗിങ്ങിന് ഇരയായി. അതികൃതർ റാഗ് ചെയ്തതിനെ തുടർന്നാണ് മരണമെന്നാണ് സംശയം. ക്ലാസ് മുറിയിൽവെച്ചായിരുന്നു അധിക്ഷേപം. വിഷയത്തിൽ ഡോ റാമിനെ ഭയന്ന് മാറ്റ് വിദ്യാർഥികൾ പ്രതികരിക്കാൻ തയ്യാറാവുന്നില്ല. സമാന പ്രശ്നത്തിൽ പെൺകുട്ടികൾ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല” സഹോദരി ഭർത്താവ് അശോക് കുമാർ ചൂണ്ടിക്കാട്ടി
“ഗുരുതരമായ ജാതി അധിക്ഷേപം ഉണ്ടായി. തെരുവ് പട്ടി എന്ന് വിളിച്ചു. എഴുത്തും വായനയും അറിയില്ലെന്ന് അധിക്ഷേപിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നാണ് നിതിൻ താഴേക്ക് വീണത്. അവിടെ പോവേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പലർക്കും പലതരത്തിലുള്ള അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ട്.” സഹോദരി നിഖിത ആരോപിച്ചു.

