കണ്ണൂർ : വോട്ടെടുപ്പിന് ശേഷം വ്യാപകമായ അക്രമം ഉണ്ടായ ജില്ലയിൽ സംഘർഷസാധ്യത കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ജില്ലാ ഭരണകൂടം. ഏറ്റവും കൂടുതൽ സംഘർഷം ഉണ്ടായത് പയ്യന്നൂരിലാണ്. അതിനാൽ പയ്യന്നൂരിൽ സമാധാനയോഗം വിളിച്ചുചേർക്കുകയാണ്. എഡിഎമ്മിന്റെ നേതൃത്വത്തിലാണ് സമാധാനയോഗം ചേരുക.
പയ്യന്നൂരിലെ മാവിച്ചേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെയും കഴിഞ്ഞദിവസം അതിക്രമം ഉണ്ടായിരുന്നു. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞിക്കൃഷ്ണനെ പിന്തുണയ്ക്കുന്ന സിപിഎം ബ്രാഞ്ച് അംഗം ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അക്രമി സംഘം പുരുഷോത്തമന്റെ വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീ വെക്കുകയും ചെയ്തു. വീടിനുള്ളിൽ പുകയും തീയും പടരുന്നത് കണ്ട് വീട്ടുകാർ ഉണർന്ന് വെള്ളമൊഴിച്ച് തീ കെടുത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.
തീപിടുത്തത്തിൽ കാറിന്റെ പകുതിയോളം ഭാഗം കത്തിനശിച്ചു. നിലവിൽ പാർട്ടിയുടെ ബ്രാഞ്ച് അംഗമായ പുരുഷോത്തമൻ വിമത പക്ഷത്തുള്ള വി. കുഞ്ഞിക്കൃഷ്ണനെ പിന്തുണച്ചതാണ് ആക്രമണത്തിന് പ്രകോപനമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

