മണിപ്പൂരിൽ വീടിന് നേരെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ആറുമാസം പ്രായമായ പെൺകുട്ടിയും, അഞ്ച് വയസ്സുകാരനുമാണ് കൊല്ലപ്പെട്ടത്. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ അമ്മ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ബിഷ്ണുപൂരിലെ മൊയ്‌രാങ് ട്രോങ്‌ലാവോബി മേഖലയിലാണ് സംഭവം ഉണ്ടായത്. കുക്കി സായുധ സംഘമാണ് ആക്രമം നടത്തിയത് എന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷാസേന പ്രത്യേക പരിശോധന നടത്തി.
കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുന്നിൻ പ്രദേശമായ ചുരാചന്ദ്പൂരിനോട് ചേർന്നുകിടക്കുന്ന താഴ്ന്ന പ്രദേശമായ ഇവിടെ നേരത്തെയും സമാനമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
