തൃശൂര്‍: തൃശ്ശൂർ മണലൂർ മണ്ഡലത്തിൽ വീണ്ടും ബിജെപിയുടെ കിറ്റ് വിതരണമെന്ന് പരാതി. 1500 ലധികം കിറ്റുകളാണ് പാക്ക് ചെയ്ത് വച്ചിരിക്കുന്നത്. വാടാനപ്പിളി സെൻ്ററിന് അടുത്ത് പ്രവർത്തിക്കുന്ന ചാമ്പ്യൻസ് എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിലാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. സ്ഥലത്ത് എൽ ഡി എഫ് – യു ഡി എഫ് പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്നു
തൃശൂരിൽ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തതിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തൃശൂർ വെസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. 26 കിറ്റുകളാണ് വിതരണം ചെയ്തതായി ഇന്നലെ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റ് വിതരണം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതറിഞ്ഞ് മുന്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പ്രതിഷേധിക്കുകയും ചെയ്തു.പ്രദേശവാസിയായ രാധാകൃഷ്ണനാണ് കിറ്റിന് ഓര്‍ഡര്‍ ചെയ്തതെന്നാണ് വിവരം. നേരത്തെയും 900 രൂപവിലവരുന്ന 70ലധികം കിറ്റുകള്‍ വിതരണം ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്
വോട്ടിന് വേണ്ടി ബിജെപി മദ്യവും കിറ്റും നൽകുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാജൻ ജെ.പല്ലൻ ആരോപിച്ചു. കിറ്റുകൾ ബിജെപി നൽകിയതല്ലെന്ന് എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലും പ്രതികരിച്ചു.

