തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ കൂടുതൽ നടപടികളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. ഡെപ്യൂട്ടി സിഇഒ, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കി ഉത്തരവായി .സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ബി ടീമായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആരോപിച്ചു.
ബിജെപി സീൽ വിവാദത്തിൽ 48 മണിക്കൂറിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സി.ഇ.ഒ പി.ബി.നൂഹ് ഐ.എ.എസിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഡെപ്യൂട്ടി സിഇഒ മിഷൽ സാഗർ ഭരത്, സെക്ഷൻ ഓഫീസർ പ്രനീഷ് എം.പി എന്നിവർക്കെതിരെ നടപടിസ്വീകരിച്ചിരിക്കുന്നത്.
ഇരുവരെയും ഇലക്ഷൻ ഉത്തരവാദിത്തങ്ങളിൽ നിന്ന് വിടുതൽ ചെയ്ത് അവരുടെ മാതൃ സ്ഥാപനങ്ങളിലേക്ക് തിരികെ വിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. സംഭവത്തിൽ മറ്റൊരു ഉദ്യോഗസ്ഥനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപി ചിഹ്നമുള്ള സീല്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ എൻ ജി ഓ യൂണിയൻ പ്രവർത്തകൻ ആണെന്നാണ് ബിജെപിയുടെ ആരോപണം.
സംഭവത്തിൽ നേരത്തെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജയ്‌സില്‍ പി അസീസ് എന്‍ജിഒ യൂണിയന്റെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ചൂണ്ടിക്കാട്ടി..
ഇയാള്‍ക്ക് ബിജെപിയുടെ സീല്‍ എവിടുന്ന് കിട്ടിയെന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു

