വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുകയാണ്. തുടർഭരണം എന്ന ലേബലിൽ ഭരണപക്ഷത്തിനു വേണ്ടി പി ആർ പ്രവർത്തനം തകൃതിയായി നടക്കുമ്പോൾ കളക്ടർ ബ്രോ എൻ പ്രശാന്ത് ഐഎഎസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
“ആര് തുടർന്നാലും ഇല്ലെങ്കിലും.
ഇപ്പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. ഭരണഘടനയും നിയമങ്ങളും കാറ്റിൽ പറത്തി, ചോദിക്കാനും പറയാനും ആളില്ലെന്ന് ഉറപ്പുള്ള പാവങ്ങളെ അടിമകളെ പോലെ കൈകാര്യം ചെയ്യുന്നത് ശരിയല്ല. എല്ലാവർക്കും ആത്മാഭിമാനം എന്നൊന്നുണ്ട്. അത് ചിലരുടെ കുത്തകയല്ല. നാടുവാഴികളുടെ വീട്ടിലിരിക്കുന്നവർക്ക് മാത്രമല്ല അവകാശങ്ങൾ. സെലിബ്രിറ്റികൾക്ക് മാത്രമല്ല സംസാരസ്വാതന്ത്ര്യം.
അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ “അനുവദിച്ച് തരുന്ന” ഷമ്മികൾ എത്ര തവണ സ്വയം പറഞ്ഞാലും, ആരെക്കൊണ്ട് എത്ര പണം കൊടുത്ത് എന്ത് പറയിച്ചാലും “ഷമ്മി” ഹീറോ ആവില്ല. തിരഞ്ഞെടുപ്പ് ജയിച്ച് കഴിഞ്ഞാൽ ജനപ്രതിനിധിയും അയാളുടെ കുടുംബവും ജനങ്ങളുടെ ബാധ്യതയാണെന്ന് ദയവായി ആരും കരുതരുത് – ജനങ്ങൾ സഹിച്ചോണം പോലും! അതെന്ത് പ്രിവിലജ്!
വ്യത്യസ്തമായ അഭിപ്രായങ്ങളും ചോദ്യങ്ങളും കേൾക്കുമ്പോൾ ചൂളിപോകുന്നത് ഇനിയും ജനാധിപത്യം എന്താണെന്ന് മനസ്സിലാവാത്തവർക്കാണ്. നിരന്തരം ഓഡിറ്റ് ചെയ്യപ്പെടാൻ മടിയുള്ളവർക്ക് ഈ പണിക്ക് ഇറങ്ങാതെ വീട്ടിൽ ഇരുന്നാൽ മതിയല്ലോ.
എല്ലാ പൗരനും ഇത്രയൊക്കെ പറയാം. കണ്ണുരുട്ടുമ്പോൾ പേടിക്കുന്നവരല്ല ഞങ്ങൾ മലയാളികൾ, ഇതിപ്പോ ആര് തുടർന്നാലും ഇല്ലെങ്കിലും.”

