കൊല്ലം: നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. നടനും എംഎൽഎയുമായ എം. മുകേഷിന്റെ സഹോദരി ഭർത്താവാണ്. സംസ്കാരം വെള്ളിയാഴ്ച തൃശ്ശൂരിൽ വെച്ച് നടക്കും.
കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. സന്ധ്യ രാജേന്ദ്രൻ ആണ് ഭാര്യ.
നാടകരംഗത്ത് ഏറെ സജീവമായിരുന്നു അദ്ദേഹം. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും നാടക സംവിധാനം അദ്ദേഹം തുടർന്നിരുന്നു.
കളിയാട്ടം, പ്രണയവർണ്ണങ്ങൾ, പട്ടാഭിഷേകം തുടങ്ങി അറുപതോളം ചിത്രങ്ങളിൽ വില്ലനായും സ്വഭാവനടനായും അദ്ദേഹം അഭിനയിച്ചു.
തൃശൂർ ജില്ലയിൽ തൃത്തല്ലൂപിലെ ഏങ്ങൂർ തറവാട്ടിൽ അയ്യപ്പന്റെയും സുമതിയുടെയും മകനാണ് ഇ എ രാജേന്ദ്രൻ. ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ ശേഷം പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ കേഴ്സ് പഠിച്ചു.
ഗ്രീഷ്മം എന്ന സിനിമയിലൂടെയാണ് ആദ്യം വെള്ളിത്തിരയിൽ എത്തുന്നത്. നാടകം. സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു അദ്ദേഹം.

