കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ അതികായന് സി.എച്ച്. മുഹമ്മദ് കോയയുടെ മകന് ഡോ. എം.കെ. മുനീറിന്റെ ജീവിതം ഇന്ന് കടുത്ത അഗ്നിപരീക്ഷയിലൂടെയാണ് കടന്നുപോകുന്നത്. ഒരുവശത്ത് ആരോഗ്യപ്രശ്നങ്ങളുംരാഷ്ട്രീയത്തിലെ അനിശ്ചിതത്വവും മുനീറിനെ വേട്ടയാടുമ്പോള്‍ മറുവശത്ത് ബാങ്കിന്റെ ജപ്തി നോട്ടീസ് അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നു. മുനീറിന് എം.എല്‍.എ. സ്ഥാനം നഷ്ടമാകുമോ എന്ന ചര്‍ച്ചകള്‍ക്കൊപ്പം തന്നെ, സ്വന്തം കിടപ്പാടവും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് കുടുംബവും പ്രവര്‍ത്തകരും.
പിതാവ് സി.എച്ച്. പടുത്തുയര്‍ത്തിയ കോഴിക്കോട് നടക്കാവിലെ ‘ക്രസന്റ് ഹൗസ്’ എന്ന പ്രൗഢഗംഭീരമായ തറവാട് വീടാണ് ഇന്ന് ലേലത്തിന് വക്കിലെത്തി നില്‍ക്കുന്നത്. വീട് നവീകരണത്തിനായി എടുത്ത വായ്പയുടെ കുടിശ്ശിക 58 ലക്ഷം രൂപയായി പെരുകിയതോടെയാണ് ബാങ്ക് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി കുറച്ചു നല്‍കിയിട്ടും അത് അടച്ചുതീര്‍ക്കാന്‍ മുന്‍ മന്ത്രി കൂടിയായ മുനീറിന് സാധിച്ചില്ല എന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഈ 31-നകം പണമടച്ചില്ലെങ്കില്‍ സി.എച്ചിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ വീട് ബാങ്ക് പിടിച്ചെടുക്കും.
മൂന്ന് പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന മുനീറിന് ഇത്തവണ തിരഞ്ഞെടുപ്പ് കളത്തില്‍ സ്ഥാനമില്ല. ആരോഗ്യനില മോശമായതും സാമ്പത്തിക പരാധീനതകളും അദ്ദേഹത്തെ മത്സരരംഗത്ത് നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. എം.എല്‍.എ. സ്ഥാനത്തുനിന്ന് മാറിനില്ക്കുമ്പോള് മുനീറിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നമാവുകയാണ്. വരും വര്‍ഷങ്ങളില്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ പോലും ആശങ്ക പടരുന്നുണ്ട്. മുനീറിനെ രാജ്യസഭാ അംഗമാക്കുമെന്നും സൂചനയുണ്ട്.
നേരത്തെ ജാഫര്‍ ഖാന് കോളനിയിലെ വീടും ഇത്തരത്തില്‍ ബാധ്യതയിലായപ്പോള് അത് വിറ്റാണ് മുനീര്‍ കടം വീട്ടിയത്. എന്നാല്‍ ഇപ്പോള്‍ തറവാട് വീട് കൂടി ജപ്തി ഭീഷണിയിലായത് മുസ്ലിം ലീഗ് നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോഴിക്കോട്ടെ ലീഗിന്റെ എല്ലാ പ്രധാന തീരുമാനങ്ങളും എടുത്തിരുന്ന ആ കേന്ദ്രം നഷ്ടപ്പെടുന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരിക്കും. മുനീറിനെ സഹായിക്കാന്‍ പാര്‍ട്ടി നേതൃത്വം രംഗത്തിറങ്ങുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
പലതവണ മന്ത്രിയും എം.എല്‍.എയുമായിരുന്ന ഒരു നേതാവിന് എങ്ങനെയുണ്ട് ഇത്തരമൊരു അവസ്ഥ വന്നു എന്ന ചോദ്യം പൊതുസമൂഹത്തില്‍ ഉയരുന്നുണ്ട്. ആദര്‍ശ രാഷ്ട്രീയത്തിന് വിലയായി സ്വന്തം വീട് നഷ്ടപ്പെടുന്ന കാഴ്ചയാണ് മുനീറിലൂടെ കേരളം കാണുന്നത്.
എം.എല്‍.എ. സ്ഥാനം പോകും: മുൻ മന്ത്രി മുനീര്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി
