തിരുവനന്തപുരം: സിപിഎം വര്‍ക്കല ഏരിയ കമ്മറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ. സ്മിതാ സുന്ദരേശന് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ സ്മിതയെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷും സംബന്ധിച്ചു.
ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ വര്‍ക്കലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സ്മിതയെ പ്രഖ്യാപിച്ചു. ബിഡിജെഎസിനായിരുന്നു വര്‍ക്കലയില്‍ സീറ്റ് നല്‍കിയിരുന്നത്. വര്‍ക്കലയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള സ്മിത ബിജെപിയിലേക്ക് വന്നതിനാല്‍ ബിഡിജെഎസ് സീറ്റ് വിട്ടു നല്‍കുകയായിരുന്നു.
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു സ്മിതാ സുന്ദരേശന്. പ്രമുഖ സിപിഎം നേതാവ് കല്ലമ്പലം സുന്ദരേശന്റെ മകളാണ് സ്മിത. സുന്ദരേശന് പാര്‍ട്ടിയുടെ വിവിധ ചുമതലകള്‍ വഹിക്കുകയും വര്‍ക്കലയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചിട്ടുമുണ്ട്. സ്മിതയുടെ ബിജെപിയിലേക്കുള്ള വരവ് സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയും വര്‍ക്കല നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ വി.ജോയിക്ക് കനത്ത തിരിച്ചടിയായി.
സിപിഎമ്മിന് ഏറ്റ കനത്ത പ്രഹരം
ന്യായവും നീതിയും നോക്കുന്നവര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ പറ്റാത്ത അവസ്ഥ: അഡ്വ. സ്മിതാ സുന്ദരേശന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനേറ്റ കനത്ത പ്രഹരമാണ് വര്‍ക്കലയില്‍ സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നത്. സിപിഎം സ്ഥാനാര്‍ത്ഥി വി.ജോയി ഒന്നാം ഘട്ടം പര്യടനം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് വര്‍ക്കല ഏരിയ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ. സ്മിതാ സുന്ദരേശന് സിപിഎമ്മില്‍ നിന്നു വിട പറഞ്ഞത്.
ന്യായവും നീതിയും നോക്കുന്ന ആള്‍ക്കാര്‍ക്ക് സിപിഎമ്മില്‍ തുടര്‍ന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണെന്ന് സ്മിത പ്രതികരിച്ചു. പാര്‍ട്ടിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയാണ് ഇത്തരത്തിലുള്ള തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്. വ്യക്തി താല്‍പ്പര്യവും സ്വജനപക്ഷ പാതവുമാണ് നടക്കുന്നത്. നേതാക്കള്‍ക്കു താല്പര്യമുള്ള വ്യക്തികള്‍ വരുമ്പോള്‍ കമ്യൂണിസ്റ്റ് ആശയങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത്.
സിപിഎമ്മില്‍ നിന്നു കടുത്ത അവഗണന ഉണ്ടായി. കമ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അച്ഛന് സുന്ദരേശന് ദീര്‍ഘകാലം വര്‍ക്കല ഏരിയാ കമ്മറ്റി സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായിരുന്നു. 2006 ല്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. പാര്‍ട്ടിയില്‍ നടക്കുന്ന സ്വാര്‍ത്ഥ താല്പര്യവും വ്യക്തി താല്‍പ്പര്യവും ചോദ്യം ചെയ്യാന്‍ പാടില്ലെന്ന അവസ്ഥയാണ്. വ്യക്തിപരമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ പാര്‍ട്ടയില്‍ നിന്നു നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാണെന്നും സമാനതകളില്ലാത്ത വികസനമാണ് നടക്കുന്നതെന്നും സ്മിത പറഞ്ഞു.

