ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റുകളിൽ 95 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആർഎസ്പി അഞ്ച് സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥി നിർണയം ഇന്ന് തന്നെ പൂർത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ടാണ് 140 മണ്ഡലങ്ങളിലും സീറ്റ് വിഭജനം പൂർത്തിയാക്കിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾ മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂർ, തൃക്കരിപ്പൂർ സീറ്റുകൾ ഇത്തവണ കോൺഗ്രസിന് വിട്ടുനൽകി. ഇതിനുപകരം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് ഗ്രൂപ്പിന് നല്കിയെന്നും സതീശൻ അറിയിച്ചു.
അതുപോലെ തന്നെ, ആർഎസ്പി മത്സരിച്ചിരുന്ന മട്ടന്നൂർ സീറ്റ് കോൺഗ്രസിന് നൽകി. പകരം പയ്യന്നൂർ സീറ്റ് ആർഎസ്പിയ്ക്ക് നല്കി. എന്നാൽ പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർഥിക്ക് പകരം സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ആർഎസ്പി ഒപ്പം നിന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെഡിപി നേതാവ് മാണി സി. കാപ്പൻ പാലായിലും മത്സരിക്കും. ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. വടകരയിൽ ആർഎംപിയും തിരുവനന്തപുരത്ത് സിഎംപിയും യുഡിഎഫിന്റെ ഭാഗമായി മത്സരിക്കും.
അതേസമയം, നിലവിലുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വമല്ല, മറിച്ച് കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സതീശൻ പറഞ്ഞു.

