special report- politics
എം റിജു
കോഴിക്കോട്ടെ എല്‍ഡിഫിന്റെ കുത്തക മണ്ഡലമായ എലത്തൂരില്‍, 80-ാം വയസ്സിലും സ്ഥാനമൊഴിയാതെ മന്ത്രി എ കെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ എന്‍ സി പി പ്രവര്‍ത്തകര്‍ക്ക് കടുത്ത പ്രതിഷേധം. എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ടാവുമെന്നാണ് അറിയുന്നത്. ഇതോടെ ഉറച്ച കോട്ടയില്‍ എല്‍ഡിഎഫ് വിയക്കുകയാണ്.
ശശീന്ദ്രന് സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ എന്‍സിപിയില്‍ നാടകീയ നീക്കങ്ങങ്ങളാണ് ഉണ്ടായത്. പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ എകെ ശശീന്ദ്രനെതിരെ തുറന്നടിച്ചു. എന്‍സിപി കോഴിക്കോട് ജില്ലാ കണ്‍വെഷനിലാണ് എകെ ശശീന്ദ്രനെതിരെ തുറന്ന പ്രതിഷേധമുണ്ടായത്. യോഗത്തില്‍ മുക്കം മുഹമ്മദിനായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. എലത്തൂരിലെ സ്ഥാനാര്‍ത്ഥിയെന്നായിരുന്നു മുദ്രാവാക്യം. ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദിനെ എലത്തൂരില്‍ എന്‍സിപി സ്ഥാനാര്‍ഥിയാക്കണമെന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു.
‘എന്റെ പേരാണോ അയോഗ്യതയെന്ന്’ മുക്കം മുഹമ്മദ് യോഗത്തില്‍ നടത്തിയ പ്രസംഗത്തിനിടെ തുറന്നടിച്ചു. എന്‍സിപി ജില്ലാ കമ്മിറ്റിയുടെ ആവശ്യം പിസി ചാക്കോയും തോമസ് ചാക്കോയും തള്ളില്ലെന്നും, കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച മണ്ഡലമാണ് എലത്തൂരെന്നും മുക്കം മുഹമ്മദ് പറഞ്ഞു. ഇത്തരത്തിലുള്ള ഒരു മണ്ഡലത്തെ നോക്കി മതവും ജാതിയും ഉപ ജാതിയും പറയുന്നത് ശരിയല്ല. ഈ പ്രവര്‍ത്തി അംഗീകരിക്കാന്‍ ആകില്ലെന്നും ഇതുവരെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിചിട്ടില്ലെന്നും മുക്കം മുഹമ്മദ് പറഞ്ഞു. എന്‍സിപിയുടെ മന്ത്രി സ്ഥാനം പങ്കിടേണ്ടതായിരുന്നു. മന്ത്രി സ്ഥാനം തോമസ് കെ തോമസിനും അവകാശപ്പെട്ടായിരുന്നു. എന്നിട്ടും ഐക്യത്തിന് വേണ്ടി ഒന്നിച്ചു നിന്നുവെന്നും മുക്കം മുഹമ്മദ് പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ സിപിഎമ്മിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലമാണ് എലത്തൂര്‍. പക്ഷേ മുന്നണി ധാരണ അനുസരിച്ച് അവിടെനിന്ന് എന്‍ സി പിയുടെ എ കെ ശശീന്ദ്രനാണ് ജയിക്കാറ്. പക്ഷേ ഇത്തവണ, 80 വയസ്സുതികഞ്ഞ ശശീന്ദ്രന് വിശ്രമം അനുവദിച്ച് സിപിഎം സീറ്റ് ഏറ്റെടുക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
80 കഴിഞ്ഞിട്ടും അധികാരക്കൊതി
തുടര്‍ച്ചയായി നാലാം തവണയാണ് ഏലത്തൂരില്‍ മത്സരിക്കുന്നത്. വനംമന്ത്രിയെന്ന നിലയിലുള്ള ശശീന്ദ്രന്റെയും വകുപ്പിന്റെയും പ്രകടനവും ദയനീയമായിരുന്നു. ഈയിടെ ഒരാള്‍ പന്നിയെ വെടിവെക്കുന്നത് സംഭവിച്ച് മന്ത്രിയെ വിളിച്ച് ചോദിക്കുന്ന ഒരു ഓഡിയോ വൈറല്‍ ആയിരുന്നു. അതില്‍ ഇതിന്റെ നിയമവശങ്ങളെക്കുറിച്ചൊന്നും മന്ത്രിക്ക് യാതൊരു പിടിപാടുമില്ല എന്ന് വ്യക്തമാണ്. ഓര്‍മ്മക്കുറവ് തൊട്ടുള്ള ശാരീരിക പ്രശ്‌നങ്ങളും അദ്ദേഹത്തിന് ഉണ്ട്.
1980 മുതല്‍ തുടങ്ങിയതാണ് എ.കെ ശശീന്ദ്രന്റെ തെരഞ്ഞെടുപ്പ് യാത്ര. ഏഴ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. പത്തുവര്‍ഷത്തോളം മന്ത്രിസ്ഥാനത്തും പിടിമുറുക്കി. ഇതോടെയാണ് ഇത്തവണ മാറി നില്‍ക്കണമെന്ന് ജില്ലാ കമ്മിറ്റി ശശീന്ദ്രനോട് ആവശ്യപ്പെട്ടത്. എന്നാല്‍ എലത്തൂരില്‍ താന്‍ തന്നെയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശശീന്ദ്രന്‍. 2008-ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷമാണ് എലത്തൂര്‍ ഒരു നിയമസഭാ മണ്ഡലമായി മാറിയത്. 2011 മുതല്‍ നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിന് വേണ്ടി മത്സരിച്ച എന്‍.സി.പി നേതാവ് എ.കെ. ശശീന്ദ്രന്‍ ആണ് ഇവിടെ വിജയിച്ചത്. ഓരോ വര്‍ഷവും അദ്ദേഹത്തിന്റെ ഭൂരിപക്ഷവും കൂടി. 2011-ല്‍ എ.കെ. ശശീന്ദ്രന്‍ സോഷ്യലിസ്റ്റ് ജനതയിലെ ഷേയ്ക്ക് പി. ഹാരിസിനെ 14,654 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. 2016ല്‍ ശശീന്ദ്രന്‍ ജെ.ഡി.യു സ്ഥാനാര്‍ത്ഥി കിഷന്‍ ചന്ദിനെ 29,057 വോട്ടിന് തറപറ്റിച്ചു. 2021-ല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി സുള്‍ഫിക്കര്‍ മയൂരിയെ 38,502 വോട്ടിന്റെ റെക്കോര്‍ഡ് ഭുരിപക്ഷത്തിനാണ് ശശീന്ദ്രന്‍ തോല്‍പ്പിച്ചത്. പക്ഷേ ഇതൊന്നും എന്‍സിപിയുടെ കഴിവുകൊണ്ടായിരുന്നില്ല. സിപിഎം പ്രവര്‍ത്തകരുടെ സ്വാധീനം കൊണ്ടായിരുന്നു.

ജാതി പറഞ്ഞ് വോട്ട്പിടിക്കുന്നു
അതിനിടെ, മന്ത്രി എ.കെ ശശീന്ദ്രന്‍ ജാതികാര്‍ഡ് പുറത്തെടുക്കുന്നതായി ആക്ഷേപമുണ്ട്. ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷമായ ഘട്ടത്തിലാണ് മന്ത്രി ജാതീയ പ്രചരണം നടത്തുന്നതായ പരാതിയുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് എത്തുന്നത്. എലത്തൂര്‍ ഈഴവ മണ്ഡലമാണെന്നും താന്‍ അല്ലെങ്കില്‍ മറ്റൊരു ഈഴവ വിഭാഗത്തിലെ ആളുകള്‍ വന്നാലേ മണ്ഡലത്തില്‍ വിജയമുള്ളൂവെന്നാണ് ശശീന്ദ്രനും സംഘവും പ്രചരിപ്പിക്കുന്നതെന്നാണ് പരാതി. ഈ പ്രചരണം സിപിഎമ്മിന് മുന്നിലും ശശീന്ദ്രന്‍ വെയ്ക്കുന്നുണ്ടെന്നാണ് ആക്ഷേപം.
ശശീന്ദ്രന് വീണ്ടും മത്സരിക്കാന്‍ ഇടം നല്‍കുന്നതിനെതിരെ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ പത്തിടങ്ങളിലും എന്‍സിപി അംഗങ്ങള്‍ പ്രമേയം പാസാക്കിയിരുന്നു. ശശീന്ദ്രന്‍ തന്നെയാണ് മത്സരിക്കുന്നതെങ്കില്‍ ബദല്‍ സ്ഥാനാര്‍ഥിയെ അടക്കം നിര്‍ത്താനുള്ള ശ്രമവും ശശീന്ദ്രന്‍ വിരുദ്ധ പക്ഷം നടത്തി വരുന്നുണ്ട്. എന്‍സിപി ജില്ലാ സെക്രട്ടറി മുക്കം മുഹമ്മദ് അടക്കമുള്ളവര്‍ എലത്തൂരില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.പക്ഷേ ശശീന്ദ്രനെതിരെ,പല ആരോപണങ്ങള്‍ ഉണ്ടായപ്പോഴും പാര്‍ട്ടിയില്‍നിന്ന് പ്രശ്‌നങ്ങള്‍ വന്നപ്പോഴും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പിന്തുണയായി ഒപ്പമുണ്ടായിരുന്നു. ഇത്തവണയും അതുതന്നെയാണ് ശശീന്ദ്രന് തുണയായത്.
കഴിഞ്ഞ തവണ ബിജെപി ഏറ്റവും കൂടുല്‍ വോട്ട് നേടിയ മണ്ഡലങ്ങളിലൊന്നും എലത്തൂരായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് എലത്തൂര്‍ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയത്. ആകെയുള്ള ആറ് പഞ്ചായത്തുകള്‍ നാലെണ്ണം യുഡിഎഫിന്റെ കൈയിലാണ്. രണ്ടെണ്ണമാണ് എല്‍ഡിഎഫിന്റെ കയ്യിലുള്ളത്.അതായത് യുഡിഎഫ് ആഞ്ഞുപിടിച്ചാല്‍ മണ്ഡലം മറയുമെന്നതാണ് അവസ്ഥ.

