കെ സുധാകരനെ അനുകൂലിച്ച് എറണാകുളത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മൂവാറ്റുപുഴ, പറവൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പറവൂരിൽ VD സതീശൻ്റെ MLA ഓഫീസിന് സമീപവും പോസ്റ്റർ. സേവ് കോൺഗ്രസിൻ്റെ പേരിലാണ് പോസ്റ്റർ. മൂവാറ്റുപുഴ വെള്ളൂർകുന്നം സിഗ്നലിന് സമീപവും പോസ്റ്റർ.
കെ.സുധാകരന്റെ അതൃപ്തി പരിഹരിക്കാൻ ദേശീയ നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ വൈകാരിക നിലപാടിലേക്ക് നീങ്ങുന്നത് തടയാനാണ്. തനിക്ക് മുറിവേറ്റെന്ന ധ്വനിയുള്ള കുറിപ്പ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ അനുയായികൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് കൂടിക്കാഴ്ചയ്ക്കെത്താനുള്ള രാഹുൽ ഗാന്ധിയുടെ സന്ദേശമെത്തിയത്. കണ്ണൂരിലെ പരിപാടികളിൽ പങ്കെടുക്കാനാണ് സുധാകരൻ മടങ്ങിയതെന്ന് ഡൽഹിയിലുള്ള നേതാക്കൾ വിശദീകരിച്ചെങ്കിലും പാർലമെന്റ് സമ്മേളനം ഒഴിവാക്കിയെത്തിയ അദ്ദേഹം വീട്ടിൽത്തന്നെ തങ്ങുകയായിരുന്നു. അടുത്ത അനുയായികളുടെ അഭ്യർഥന മുഖവിലയ്ക്കെടുത്താണ് മാധ്യമങ്ങളെ കാണാതിരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടും കെ.പി.സി.സി. നേതൃത്വമുൾപ്പെടെ അത് മുഖവിലയ്ക്കെടുക്കാത്തതാണ് സുധാകരനെ ചൊടിപ്പിച്ചത്.
വിശ്വസ്തനായ അനുയായിയും തന്റെ പിൻഗാമിയുമായ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും കണ്ണൂർ ഡി.സി.സി. നേതൃത്വവും തന്നെ പിന്തുണയ്ക്കാത്തതിലെ നീരസവും വൈകാരിക പ്രതികരണത്തിന് കാരണമായെന്നാണ് കരുതുന്നത്. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ കണ്ണൂരിൽ ആരെ സ്ഥാനാർഥിയാക്കണമെന്ന് നിർദേശിച്ച് പാർട്ടിതീരുമാനം സുധാകരൻ അംഗീകരിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
അനുനയനീക്കം ഫലം കണ്ടില്ലെങ്കിൽ വലിയ തിരിച്ചടികൾക്ക് വഴിവെക്കുമെന്ന ബോധ്യവും കോൺഗ്രസിനുണ്ട്. കണ്ണൂരിന്റെ പുലിക്കുട്ടിയെന്ന് അണികൾ ആർത്തുവിളിക്കുന്ന സുധാകരൻ, കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയ രീതിയിൽ ഏറെ അസംതൃപ്തനായിരുന്നു. എന്തിന് മാറ്റിയെന്നാണ് തീരുമാനത്തിനുശേഷം കണ്ണൂരിലെത്തി അദ്ദേഹം പരസ്യമായി ചോദിച്ചത്. വിളിച്ചാൽ വിളിപ്പുറത്തുനിൽക്കുന്ന പ്രവർത്തകർ തനിക്കുണ്ടെന്നും തനിക്ക് അവർ മതിയെന്നുമായിരുന്നു പ്രഖ്യാപനം. അതേ ആൾബലം കാണിച്ചാണ് ഇപ്പോഴും അദ്ദേഹം നേതൃത്വത്തെ സമ്മർദത്തിലാക്കുന്നത്. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടതുമുതൽ കഴിഞ്ഞദിവസം വരെയും കണ്ണൂരിൽ മത്സരിക്കാനുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചു. 110 ശതമാനവും മത്സരിക്കുമെന്ന് കഴിഞ്ഞദിവസവും ആവർത്തിച്ചു. കണ്ണൂരുമായുള്ള ഹൃദയബന്ധം സൂചിപ്പിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിനോട് പക്ഷേ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഹൃദയബന്ധം നിലനിർത്തി എം.പി.യായി തുടരൂ എന്നായിരുന്നു കമന്റുകളിൽ ഭൂരിഭാഗവും.

